രാഹുൽ ഗാന്ധിക്ക് നിർമലയുടെ മറുപടി; മോദിയുടെ കാലത്ത് 81 പൊതുമേഖല സ്ഥാപനങ്ങളുടെ വിപണി മൂല്യത്തില്‍ 225% വളര്‍ച്ച

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ 81 ലിസ്റ്റഡ് പൊതുമേഖലാ കമ്പനികളുടെ (public sector undertakings /PSUs) വിപണി മൂല്യം 225 ശതമാനം വളര്‍ച്ച നേടിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ സൂചികയായ നിഫ്റ്റി സി.പി.എസ്.ഇ ഇക്കാലയളവില്‍ നിഫ്റ്റി 500, നിഫ്റ്റി 50 സൂചികകളെ മറികടന്നതായും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. മോദിയുടെ ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്നും തകര്‍ച്ചയിലാണെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആരോപിച്ചതിന് മറുപടിയായാണ് നിര്‍മല സീതാരാമന്റെ ട്വീറ്റ്.

നിഫ്റ്റിയെ മറികടന്ന് വളര്‍ച്ച
62 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും 12 പൊതുമേഖലാ ബാങ്കുകളും മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും ഐ.ഡി.ബി.ഐ ബാങ്കും മോദി ഭരണകാലത്ത് 225 ശതമാനം വളര്‍ച്ച കാഴ്ചവച്ചു. ഇക്കാലയളവില്‍ നിഫ്റ്റി 500, നിഫ്റ്റി 50 സൂചികകള്‍ യഥാക്രമം 27.4ശതമാനം, 22.5 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച നേടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നുവെന്നും അവഗണിക്കപ്പെട്ടുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) കമ്പനി മോദി സര്‍ക്കാരിനു കീഴില്‍ വീണ്ടും കരുത്താര്‍ജിച്ചതായും അവര്‍ പറഞ്ഞു.
പ്രൊഫഷണലിസവും പ്രവര്‍ത്തന സ്വാതന്ത്ര്യവും
പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനൊപ്പം പ്രൊഫഷണലിസം കൂടി കൊണ്ടുവന്നതോടെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരിച്ചു വരവ് കാണിച്ചതെന്നാണ് നിര്‍മല ചൂണ്ടിക്കാട്ടുന്നത്. മൂലധനചെലവഴിക്കലിനാണ് മോദി സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിത്. ഇത് കമ്പനികളുടെ ഓഹരികളുടെ പ്രകടനത്തിലും ഗണ്യമായ വളര്‍ച്ചയ്ക്കിടയാക്കിയതായും ട്വീറ്റ് പറയുന്നു.
അടിസ്ഥാന സൗകര്യ വികസനം, പവര്‍, ലൊജിസ്റ്റ്ക് തുടങ്ങിയ മേഖലകള്‍ക്ക് നല്‍കിയ ശ്രദ്ധ റെയില്‍വേ, റോഡ്, പവര്‍, മെറ്റല്‍സ്, കണ്‍സ്ട്രക്ഷന്‍, ഹെവി എക്യുപ്‌മെന്റ് മാനുഫാക്ചറര്‍ തുടങ്ങിയ മേഖലകളിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്തതായും നിര്‍മല സീതാരാമന്‍ വിലയിരുത്തി.
എച്ച്.എ.എല്ലിന്റെ കണക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് നിര്‍മലാ സീതാരാമന്‍ രാഹുല്‍ഗാന്ധിക്ക് മറുപടി നല്‍കുന്നത്. വെറും നാല് വര്‍ഷം കൊണ്ട് എച്ച്.എ.എല്ലിന്റെ വിപണി മൂല്യം 1,370 ശതമാനം വളര്‍ന്നു. 2020ല്‍ 17,398 കോടി രൂപയായിരുന്ന വാല്വേഷന്‍ 2024 മേയ് ഏഴിന് 2.5 ലക്ഷം കോടി രൂപയായതായി നിര്‍മല പറയുന്നു.
എച്ച്.എ.എല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത്. 29,810 കോടിയാണ് ഇക്കാലയളവില്‍ വരുമാനം. 94,000 കോടി രൂപയുടെ ഓര്‍ഡറുകളും കമ്പനി സ്വന്തമാക്കിയതായി ധനമന്ത്രിയുടെ ട്വീറ്റ് വ്യക്തമാക്കുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it