ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്ലകാലം, വില കുറയുന്നു

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിപണി ഉണരുന്നു. കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫെയിം 2 സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതുവഴി ഇവയുടെ വില കുറയുന്നതോടെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് വാഹനനിര്‍മാതാക്കള്‍.

ഒക്കിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ഏഥെര്‍ ഇബൈക്കുകള്‍ക്കും ഫെയിം 2 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഇത് പ്രകാരമുള്ള സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാകുന്നതോടെ ഇവയുടെ വിലയില്‍ കാര്യമായ കുറവുണ്ടായിരിക്കുകയാണ്. വരും നാളുകളില്‍ കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് കൂടി സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകും.

ഇതുവഴി ഏഥര്‍ 450 സ്‌കൂട്ടറിന് 5000 രൂപ കൂടി കുറയും. ഇതോടെ മൊത്തിലുള്ള സബ്‌സിഡി നിരക്ക് 27,000 രൂപയായി. നേരത്തെ ഫെയിം ഒന്ന് പ്രകാരം 22,000 രൂപ സബ്‌സിഡിയുണ്ടായിരുന്നു. ഇനിമുതല്‍ പുതിയ ഓണ്‍റോഡ് വിലയായ 1,23,230 രൂപയ്ക്ക് ഈ മോഡല്‍ ലഭ്യമാണ്.

ആദ്യമായി ഫെയിം 2 പദ്ധതി പ്രകാരം സബ്‌സിഡി ലഭിച്ചത് ഒക്കിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായിരുന്നു. ഒക്കിനാവയുടെ ലിഥിയം അയണ്‍ ബാറ്ററിയില്‍ ഓടുന്ന ഐ-പ്രെയ്‌സ്, റിഡ്ജ്+ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 17000-26,000 രൂപയുടെ ഇടയില്‍ സബ്‌സിഡിയാണ് ലഭിക്കുന്നത്.

ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചര്‍ ഓഫ് ഹൈബ്രിഡ് & ഇലക്ട്രിക് വെഹിക്കിള്‍സ്) സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ്. പാരമ്പര്യേതര ഊര്‍ജ്ജത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സബ്‌സിഡിക്കുള്ള അനുമതി ചില നിബന്ധനകള്‍ക്ക് വിധേയമാണ് വഹനിര്‍മാതാക്കള്‍ക്ക് നല്‍കുന്നത്.

ഫെയിം 2 അനുമതി ലഭിക്കുന്നതിന് വാഹനങ്ങളുടെ ടോപ് സ്പീഡ് 40 kmph വരെയായിരിക്കണം. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ എങ്കിലും ഓടാന്‍ കഴിയണം. മാത്രമല്ല ഇവയില്‍ ലിഥിയം അയണ്‍ ബാറ്ററി ആയിരിക്കണം ഉപയോഗിക്കേണ്ടത്. 50 ശതമാനത്തോളം പ്രാദേശിക ഘടകങ്ങളും നിര്‍മിതിയില്‍ ഉപയോഗിച്ചിരിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it