കൊറോണയ്‌ക്കെതിരേയുള്ള ആന്റിബയോട്ടിക് ഉപയോഗം ബാക്ടീരിയയെ വളര്‍ത്തുന്നു

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയ്ക്കുമെന്നും പ്രതിസന്ധിഘട്ടത്തിലും അതിനപ്പുറവും കൂടുതല്‍ മരണങ്ങള്‍ക്ക് ഇത് കാരണമാക്കുമെന്നും ലോകാരോഗ്യ സംഘടന. കോവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ തുടര്‍ന്നുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂവെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

ബാക്ടീരിയ അണുബാധ ഈ കാലത്ത് കൂടിവരികയാണ്. അതേസമയം, ബാക്ടീരിയ അണുബാധയ്ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാവുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ആന്റിബയോട്ടിക്കുകള്‍ അനുചിതമായി ഉപയോഗിക്കുന്നത് ഈ ദുരവസ്ഥ തീവ്രമാക്കാനിടയാക്കും. ആത്യന്തികമായി ഉയര്‍ന്ന ബാക്ടീരിയ പ്രതിരോധമാണ് സംഭവിച്ചുവരുന്നത്.ബാക്ടീരിയ അണുബാധയെക്കുറിച്ച് ക്ലിനിക്കല്‍ സംശയ പരിഹാരം നടത്താതെ മിതമായ അസുഖമുള്ള രോഗികള്‍ക്ക് ആന്റിബയോട്ടിക് നല്‍കരുതെന്ന് സംഘടന മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡിസംബറില്‍ കോവിഡ് 19 പടര്‍ന്നുതുടങ്ങിയതു മുതല്‍ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും ഗുരുതരമായി തടസ്സപ്പെട്ടതായി ലോകാരോഗ്യ സംഘടന 155 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ഈ പ്രശ്‌നം തീവ്രമായിട്ടുള്ളത്. 53 ശതമാനം രാജ്യങ്ങളിലും രക്താതിമര്‍ദ്ദ ചികിത്സ ഭാഗികമായോ പൂര്‍ണ്ണമായും തടസ്സപ്പെടുന്നു. പ്രമേഹ ചികിത്സയില്‍ 49 ശതമാനം അപര്യാപതതയാണുള്ളത്്; കാന്‍സര്‍ ചികിത്സ 42 ശതമാനവും ഹൃദ്രോഗ ചികിത്സ 31 ശതമാനവും കുറഞ്ഞതും വിപരീത സാഹചര്യങ്ങളാലാണ്. ചില രാജ്യങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം പ്രകടമാണ്. താഴ്ന്ന വരുമാന നിരക്കുള്ള രാജ്യങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ ദൗര്‍ലഭ്യമുണ്ട്. ഇത് മൂലം അനാവശ്യമായ കഷ്ടപ്പാടുകളും മരണങ്ങളുമുണ്ടാകുന്നതായി ഗെബ്രിയേസസ് പറഞ്ഞു.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കൊന്നതിനെച്ചൊല്ലി അമേരിക്കയിലും മറ്റിടങ്ങളിലും ഉയര്‍ന്നുവരുന്ന പ്രതിഷേധം കോവിഡ് 19 പ്രതിരോധ നീക്കങ്ങളെ ബാധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. ബഹുജന സമ്മേളനങ്ങളുടെ അപകടങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിവരുന്നുണ്ട്.കായിക പരിപാടികള്‍ താല്‍ക്കാലികമായി പുനരാരംഭിക്കുന്നതും അപകട സാധ്യത ഉയര്‍ത്തുന്നു.ശാരീരിക അകലം പാലിക്കലില്‍ നീക്കുപോക്കുകള്‍ക്കുള്ള കാലം അകലെയാണെന്ന അഭിപ്രായം അദ്ദേഹം ആവര്‍ത്തിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it