''ഇന്ത്യയില്‍ ഏകജാലകമില്ല, അടഞ്ഞ വാതിലേയുള്ളു,'' മുന്‍ സെബി ചെയര്‍മാന്‍
ബിസിനസ് ചെയ്യാനുള്ള എളുപ്പത്തെക്കുറിച്ചുള്ള ലോക ബാങ്കിന്റെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുത്ത ചില മാനദണ്ഡങ്ങള്‍ വിലയിരുത്തിയുള്ള ആ റാങ്കിംഗിലെ പുരോഗതി യഥാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്നുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് മുന്‍ സെബി ചെയര്‍മാന്‍ എം.ദാമോദരന്‍.
ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മുന്നോട്ടുപോയിട്ടുണ്ട്. തൊട്ടു മുന്‍ വര്‍ഷത്തെ 77ാം സ്ഥാനത്തില്‍ നിന്ന് 2019ല്‍ 63ാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 142ാം സ്ഥാനമായിരുന്നു.
''റാങ്കിംഗില്‍ നമുക്ക് പുരോഗതിയുണ്ട്. എന്നാല്‍ ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്'' സിഐഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.ദാമോദരന്‍. 10 മാനദണ്ഡങ്ങള്‍ നോക്കിയാണ് ലോകബാങ്ക് റാങ്കിംഗ് നടത്തിയത്. ആ മേഖലകളില്‍ ശ്രദ്ധിക്കുന്നതിലൂടെ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടെങ്കില്‍ എന്തുകൊണ്ട് നിക്ഷേപങ്ങള്‍ വരാന്‍ മടിക്കുന്നു? കോര്‍പ്പറേറ്റ് ഗവേണന്‍സില്‍ വിദഗ്ധന്‍ കൂടിയായ അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യ ഏകജാലകം കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ''ഇവിടെ ഏകജാലകമില്ല. അടഞ്ഞ വാതിലുകളേയുള്ളു.'' ദാമോരന്‍ ചൂണ്ടിക്കാട്ടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline