നാലാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.3 ശതമാനമായി താഴും: നോമുറ

2019-2020 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനമായി താഴുമെന്ന് നോമുറ. രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നേരിട്ട പ്രതിസന്ധിയാണ് വളര്‍ച്ചാ നിരക്ക് ഇത്രയും ചുരുങ്ങുന്നതിന് കാരണമെന്ന് ജപ്പാന്‍ ആസ്ഥാനമായുള്ള ഗവേഷണ കേന്ദ്രം വിലയിരുത്തുന്നു.

'ഷാഡോ ബാങ്ക് ' പ്രതിസന്ധി ദീര്‍ഘകാലം നിലനില്‍ക്കുമെന്നതിനാല്‍ നടപ്പുവര്‍ഷത്തെ മൊത്തം വളര്‍ച്ചാ നിരക്ക് 4.9 ശതമാനമായി കുറയുമെന്നും നോമുറയിലെ ഇന്ത്യ, ഏഷ്യ വിഭാഗം ചീഫ് ഇക്കണോമിസ്റ്റ് സോണാല്‍ വര്‍മ്മ പറഞ്ഞു. അതേസമയം, 2020 ല്‍ 5.5 ശതമാനം വളര്‍ച്ചാ നിരക്ക് ഇന്ത്യക്കു കൈവരിക്കാനാകുമെന്ന് സോണാല്‍ വര്‍മ്മ കരുതുന്നു. 6.5 ശതമാനം വളര്‍ച്ചയ്ക്കുള്ള സാധ്യത നിലനിന്ന ശേഷമുണ്ടായത് നെഗറ്റീവ് വളര്‍ച്ചയാണെന്ന് അവര്‍ പറഞ്ഞു.

ആഗോള മാന്ദ്യവും ആഭ്യന്തര ഉപഭോഗത്തിലുമുള്ള ഇടിവും മൂലം വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന വലിയിരുത്തലില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എത്തിച്ചേര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളി മാറുന്നില്ല. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖലയിലും വ്യവസായ മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്.

വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്‌സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്‌സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it