കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം
സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് ഗവർണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം.
ഇന്നാരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ബന്ധം ശരിയായ നിലയ്ക്കല്ലെന്നും നിരവധി സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ഗവർണര്‍ ചൂണ്ടിക്കാട്ടി.
"വിവിധരംഗങ്ങളിൽ നേടിയ പുരോഗതി ഇപ്പോൾ സംസ്ഥാനത്തിന് തന്നെ വിനയായി മാറുന്ന സാഹചര്യമാണുള്ളത്. മുന്‍കാലനേട്ടങ്ങള്‍ തുടരാന്‍ കഴിയുന്നില്ല.
സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസഹായത്തിൽ കുറവുണ്ടാകുന്നതുമൂലം മുന്‍കാല നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് സംസ്ഥാനം നീങ്ങുകയാണ്," ഗവർണർ പറഞ്ഞു.
നൂറ്റാണ്ടിലെ മഹാപ്രളയമാണ് കേരളം നേരിട്ടതെന്നും പ്രളയം നേരിടാൻ സഹായിച്ചവർക്ക് എല്ലാം നന്ദിയും സംസ്ഥാനം നയപ്രഖ്യാപന പ്രസംഗത്തിലൂടെ രേഖപ്പെടുത്തി.
പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:
- കേന്ദ്രസര്‍ക്കാര്‍ ബന്ധത്തില്‍ ഒരു വലിയ മാറ്റം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
- നീതി ആയോഗിന്റെ എസ്ഡിജി ഇന്ത്യാ ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്താണ് കേരളം
- അഴിമതി കുറവുള്ള സംസ്ഥാനം
- ലോകബാങ്ക് എഡിബി വായ്പ നേടാന്‍ ശ്രമിക്കുകയാണ്.
- ലിംഗ സമത്വം ഉറപ്പാക്കും
- ഗെയിൽ പദ്ധതി നന്നായി പുരോഗമിക്കുന്നു.
- ഐടി, ടൂറിസം മേഖലകളെ ഹർത്താലിൽനിന്ന് ഒഴിവാക്കി
- കെഎസ്ആർടിസി വരുമാനം വർധിച്ചു
- പൊതു – സ്വകാര്യ മുതൽ നശിപ്പിക്കുന്നതിനെതിരെ നടപടി
- കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ കവാടം
- കൊല്ലം ബൈപാസ് നിർമാണം പൂർത്തിയാക്കാനായി.
- ഗ്രീൻ ക്യാംപസ് പദ്ധതി തുടങ്ങും
- സോളർ, ബയോഗ്യാസ് പദ്ധതി ഉടൻ
- മാനവശേഷി സൂചികകളിൽ കേരളത്തിന് മുന്നിലെത്താനായി
- പുതിയ നിർമാണങ്ങൾ പ്രകൃതിക്ഷോഭങ്ങളെയും മറ്റ് ദുരന്തങ്ങളേയും അതിജീവിക്കാൻ പോന്നതാക്കും
ഫെബ്രുവരി ഏഴ് വരെയാണ് നിയമസഭാ സമ്മേളനം. ജനുവരി 31നാണ് സംസ്ഥാന ബജറ്റ്.