ടൂറിസം പദ്ധതികൾ വെള്ളത്തിലാക്കി പ്രളയം; പ്ലാന്റേഷൻ മേഖലയ്ക്ക് കനത്ത നഷ്ടം 

കേരളത്തിൽ മൺസൂൺ ആഞ്ഞടിച്ചപ്പോൾ പാളിയത് ടൂറിസം വകുപ്പിന്റെ ഓണക്കാല പദ്ധതികൾ. ഒട്ടുമിക്ക പരിപാടികളും മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരുടെ വരവ് ടൂറിസം വകുപ്പ് തടഞ്ഞിരുന്നു.

ലാറ്റ്വിയൻ സ്വദേശിയുടെ മരണത്തെത്തുടർന്നുണ്ടായ കേരളത്തിനെതിരായ പ്രചരണങ്ങളും നിപ്പാ വൈറസ് ഭീതിയും മറികടന്ന്, വിനോദ സഞ്ചാര രംഗത്ത് ഒരു കുതിപ്പിന് തയ്യാറെടുക്കുകയായിരുന്നു ടൂറിസം വകുപ്പ്. പുതിയ മദ്യ നയം ടൂറിസം വളർച്ചയ്ക്ക് അനുകൂലമാണ് എന്ന വിലയിരുത്തലും ഉണ്ടായിരുന്നു. എന്നാൽ കനത്ത മഴ പദ്ധതികൾ ആകെ മാറ്റിമറിച്ചു.

മഴ മൂലം പ്രതിസന്ധിയിലായത്

  • മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്ന സീസൺ അടുത്തതോടെ വലിയ പ്രതീക്ഷയിലായിരുന്നു ടൂറിസം രംഗം. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇത്തവണ ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിൽ പൂവിടുമെന്ന പ്രതീക്ഷയിലായിരുന്നു ഒരുക്കങ്ങൾ എല്ലാം നടത്തിയത്. എന്നാൽ കനത്ത മഴ മൂലം നീലക്കുറിഞ്ഞി പൂവിടുന്നത് വൈകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
  • നീലക്കുറിഞ്ഞി കാണാൻ ടൂർ പാക്കേജുകൾ ബുക്ക് ചെയ്തവരിൽ ഏകദേശം 70 ശതമാനം പേരും അത് റദാക്കി.
  • സാധാരണഗതിയിൽ മൂന്നാറിലെ വിനോദ സഞ്ചാര സീസൺ ഓഗസ്റ്റിൽ തുടങ്ങേണ്ടതാണ്. എന്നാൽ ഇത്തവണ വിനോദ സഞ്ചാരികൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ധാരാളം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഇടുക്കി, വയനാട് മേഖലകളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. റോഡുകളും പാലങ്ങളും തകർന്നിരിക്കുകയാണ്. ഇവ നേരെയാക്കാൻ സമയമെടുക്കും.
  • മറ്റൊന്ന് ഐപിൽ മോഡലിൽ ഒരുക്കുന്ന കേരള ബോട്ട് റേസ് ലീഗ് ആണ്. ഓഗസ്റ്റ് 11 ന് നടത്താനിരുന്ന വള്ളംകളി മത്സരം അണക്കെട്ടുകൾ തുറന്നതോടെ മാറ്റി വച്ചിരിക്കുകയാണ്.
  • പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയും മാറ്റിവെച്ചു. ജലാശയങ്ങളിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്ന് നിൽക്കുന്നതിനാൽ എല്ലാ വള്ളം കളികളും മാറ്റി വെക്കേണ്ടി വരുമെന്നാണ് ടൂറിസം വകുപ്പ് കണക്കു കൂട്ടുന്നത്.
  • ഓണം പ്രമാണിച്ച് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ കീഴിൽ ഗ്രാമങ്ങളിലെ വീടുകളിൽ വിനോദ സഞ്ചാരികൾക്ക് സദ്യ ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അതും മാറ്റി വെക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

പ്ലാന്റേഷൻ മേഖലയിൽ 600 കോടിയിലേറെ നഷ്ടം

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പ്ലാന്റേഷൻ മേഖലയ്ക്ക് കനത്ത നഷ്ടം വരുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് സുഗന്ധവ്യഞ്ജനങ്ങൾ, റബർ, കാപ്പി, തേയില എന്നിവ പ്രധാനമായും കൃഷി ചെയ്യുന്ന മലയോര മേഖലകളിലാണ് മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയത്.

ഇടുക്കിയിൽ ഏകദേശം 12 തരം സുഗന്ധവ്യഞ്ജനങ്ങൾക്ക് കൃഷി ചെയ്യുന്നുണ്ട്. കുരുമുളക്, ഏലം, കറുവപ്പട്ട, ജാതിക്ക, മഞ്ഞൾ എന്നിവ കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്.

മഴയും മണ്ണിടിച്ചിലും മൂലം 100 ഏക്കറോളം കൃഷി നശിച്ചിട്ടുണ്ട്. മൺസൂൺ ആരംഭിച്ചത് മുതലുണ്ടായ നഷ്ടം കണക്കാക്കിയാൽ ഏകദേശം 650 കോടി രൂപയോളം വരുമെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it