ശക്തികാന്ത ദാസ്: പഠിച്ചത് ചരിത്രം, ജോലി ആർബിഐ ഗവർണർ

മുന്‍ ധനകാര്യ സെക്രട്ടറിയും 15-ാം ധനകാര്യ കമ്മീഷന്‍ അംഗവുമായ ശക്തികാന്ത ദാസ് ആർബിഐയുടെ 25മത്തെ ഗവർണറായി ബുധനാഴ്ച ചുമതലയേറ്റു. ഇതിനിടയിൽ ആർബിഐ ഗവർണറാകാനുള്ള അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി.

28 വർഷത്തിനിടയിൽ ഇതാദ്യമായാണ് സാമ്പത്തിക ശാസ്ത്രജ്ഞനല്ലാത്ത ഒരാൾ ആർബിഐ ഗവർണറാകുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ആണ് ദാസ് നേടിയിരിക്കുന്നത്. ഐഐഎം ബാംഗ്ളൂരിൽ ഫിനാൻഷ്യൽ മാനേജ്മെന്റ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്.

ഇതുനുമുൻപ് ഇന്ത്യയ്ക്ക് സാമ്പത്തിക ശാത്രജ്ഞനല്ലാത്ത ആർബിഐ ഗവർണർ ഉണ്ടായത് 1990 ൽ ആണ്; എസ് വെങ്കിട്ടരാമൻ. അഞ്ച് വർഷത്തിനിടയിൽ ആർബിഐ ഗവർണറാകുന്ന ആദ്യ ബ്യുറോക്രാറ്റും ദാസ് ആണ്.

ദാസിന് തൊട്ട് മുൻപുള്ള നാല് ആർബിഐ ഗവർണർമാരും സാമ്പത്തിക ശാസ്ത്ര വിദഗ്ധരായിരുന്നു; ഉർജിത് പട്ടേൽ, രഘുറാം രാജൻ, ഡി. സുബ്ബറാവു, വൈ.വി. റെഡ്‌ഡി.

നോട്ട് നിരോധനത്തിന്റെ ശക്തനായ വക്താവ്

നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് സാരഥ്യം വഹിച്ച ദാസ് 1980 തമിഴ്‌നാട് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ വിശ്വസ്തൻ.

നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ശക്തികാന്ത ദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. മാത്രമല്ല, നോട്ട് നിരോധനത്തെ ഏറ്റവും ശക്തമായി അനുകൂലിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷത്തേക്കാണ് നിമയനം.

റവന്യൂ വകുപ്പിലായിരുന്ന ശക്തികാന്ത ദാസിനെ 2015-ലാണ് ധനകാര്യ വകുപ്പിലേക്ക് മോദി നിയമിച്ചത്. 2017-ല്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ചു. തുടര്‍ന്ന് ധനകാര്യ കമ്മീഷന്‍ അംഗമായി നിയമിതനായ ദാസ് ജി-20 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

തിങ്കളാഴ്ചയാണ് അപ്രതീക്ഷിതമായി ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഉര്‍ജിത് പട്ടേല്‍ രാജിവെച്ചിരുന്നു. വെള്ളിയാഴ്ച ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കെയായിരുന്നു രാജി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it