ബജറ്റ് പ്രതീക്ഷക്കൊത്തുയർന്നോ? വിദഗ്ധർ പ്രതികരിക്കുന്നു

ധനമന്ത്രി നിർമല സീതാരാമന്റെ ആദ്യ ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രമുഖരായ സംരംഭകർക്കും സാമ്പത്തിക വിദഗ്ധർക്കും പറയാനുള്ളതെന്താണ്?

പൊറിഞ്ചു വെളിയത്ത്, എംഡി & പോര്‍ട്ട് ഫോളിയോ മാനേജര്‍, ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ

വമ്പന്‍ പ്രഖ്യാപനങ്ങളില്ല. നിക്ഷേപകര്‍ക്ക് ഹൃസ്വകാലത്തിലേക്ക് പോസിറ്റീവോ നെഗറ്റീവോ അല്ല. രാജ്യത്തിന് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യും. സാമ്പത്തിക അച്ചടക്കം പ്രതിഫലിക്കുന്നുണ്ട്. സാധാരണക്കാരുടെ കൈകളിലേക്ക് കൂടുതല്‍ പണമെത്തും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇന്‍ഫ്ര, അഗ്രി, വാട്ടര്‍, ഹൗസിംഗ് മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ആന്റണി കൊട്ടാരം, ഡയറക്ടർ, കൊട്ടാരം ട്രേഡിങ്ങ് കമ്പനി

വ്യാപാരമേഖലയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്. പെട്രോൾ, ഡീസൽ വിലയിലുണ്ടാകാൻ പോകുന്ന വർദ്ധനവ് വിതരണ മേഖലയേയും വ്യാപാര മേഖലയേയും പ്രതികൂലമായി ബാധിക്കും.

പുറത്തുനിന്നും ഉപഭോഗ സാധനങ്ങൾ എത്തിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തിന് ഇത് തിരിച്ചടിയാകും. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ചരക്കെത്തിക്കുന്നതിന് 1500 ലിറ്റർ ഡീസലെങ്കിലും വേണം. ബജറ്റിലെ പ്രഖ്യാപനങ്ങൾ അനുസരിച്ച് കുറഞ്ഞത് 3 രൂപയെങ്കിലും ഇന്ധന വില വർധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ നോക്കിയാൽ 5000-6000 രൂപ അധിക ചെലവ് freight ചാർജ് ഇനത്തിൽ വ്യാപാരികൾക്കുണ്ടാകും.

അതേസമയം, ചരക്കു ഗതാഗതത്തിന് ജലമാർഗത്തിന്റെ സാദ്ധ്യതകൾ തേടണമെന്ന ബജറ്റ് നിർദേശം വ്യാപാര മേഖലയ്ക്ക് പ്രതീക്ഷയേകുന്നതാണ്. ചെലവ് കുറഞ്ഞ മാർഗമായതുകൊണ്ട് ഇത് ഗുണപ്രദമാണ്.

ബജറ്റിൽ പറഞ്ഞ പോലെ പുതിയ Model Tenancy Law കൊണ്ടുവരുമ്പോൾ, Tenant നു കൂടി പ്രയോജപ്രദമായ രീതിയിൽ വേണം വ്യവസ്ഥകൾ രൂപീകരിക്കാൻ. വാടകക്കാരനും ചില അവകാശങ്ങളുണ്ട്. ഭൂവുടമയുടെ അല്ലെങ്കിൽ കെട്ടിട ഉടമയുടെ പക്ഷം ചേർന്നുള്ള നിയമമാണ് വരുന്നതെങ്കിൽ വ്യാപാര മേഖലയെ അത് ദോഷകരമായി ബാധിക്കും.

ഉയർന്ന നികുതി നൽകുന്ന നികുതിദായകർക്ക് പ്രത്യേക പരിഗണന സർക്കാർ നൽകുമെന്ന് പറയുന്നത് ഒരു പുതിയ കാര്യമാണ്. ഇതു വളരെ സന്തോഷകരമായ കാര്യമാണ്. എന്നാൽ ജിഎസ്ടി പിരിച്ചു നൽകുന്നതിന്, അതിനു വേണ്ട ജീവനക്കാർ, ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയുടെ ചെലവുകളും സ്ഥാപനമാണ് വഹിക്കുന്നത്. ഇങ്ങനെയൊരു അധികച്ചെലവ് സ്ഥാപനം വഹിക്കുന്ന കാര്യം കൂടി സർക്കാർ പരിഗണനയിലെടുക്കേണ്ടതുണ്ട്.

വ്യാപാരികൾക്ക് പെൻഷൻ എന്ന നിർദേശം വളരെ നല്ലകാര്യമാണ്. എന്നാൽ അതിൽ ചെറിയൊരു ആശയക്കുഴപ്പം ഉണ്ട്. ഇത് 2 കോടി പേർക്ക് ഗുണം ചെയ്യുമെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാൽ ജിഎസ്ടി രജിസ്റ്റേർഡ് ആയി രാജ്യത്ത് മൊത്തം 1.37 ലക്ഷം വ്യാപാരികളേ ഉള്ളൂ എന്നതാണ് വസ്തുത.

പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍, ഡിബിഎഫ്എസ്

ബജറ്റ് ഉദ്ദേശിച്ച ലെവലിലേക്ക് വന്നില്ല എന്നാണ് ഒറ്റവാക്കില്‍ പറയാവുന്നത്. വളര്‍ച്ച തിരിച്ചു വരാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇത്രയും ശക്തമായാെരു ജനവധിതി നേടി അധികാരത്തിലേറിയ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിച്ചതില്‍ കുറ്റം പറയാന്‍ ആകില്ല. ബജറ്റില്‍ പ്രയോജനപ്രദമായതൈാന്നുമുണ്ടായില്ല എന്നുമാത്രമല്ല ദോഷമായി വരികയും ചെയ്യും. പെട്രോള്‍, ഡീസല്‍ വിലകൂടുമ്പോള്‍ നിത്യ ജീവിതത്തെ മൊത്തത്തില്‍ അതിന്റെ പ്രതിഫലനമുണ്ടാകും.

പരമ്പരാഗതമായ സമീപനം തന്നെയാണ് പുതിയ ധനമന്ത്രിയും ബജറ്റില്‍ പിന്തുടര്‍ന്നിരിക്കുന്നത്. അധിക വിഭസമാഹരണം നടത്തുക. അങ്ങനെ കിട്ടുന്ന പണം വളര്‍ച്ചയ്ക്ക് ഉപയോഗിക്കാതിരിക്കുക. ചെറിയ വെല്‍ഫെയര്‍ കാര്യങ്ങള്‍ നടത്തുക, ബാക്കി തുക പലിശ കൊടുക്കാനും നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കാനും പെന്‍ഷന്‍ നല്‍കാനും മറ്റുമൊക്കെ വിനിയോഗിക്കുക. -ആ രീതിയില്‍ നിന്നു മാറി ഒരു പരിഷ്‌കരണ നടപടിയാണ് പുതിയ ധനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത്.

സ്റ്റോക്ക് മാര്‍ക്കറ്റിനെ സംബന്ധിച്ച് പറയാനാണെങ്കില്‍ ആദ്യ പ്രതികരണം മൈനസാണ്. 180 പോയ്‌ന്റോളം താഴെയാണ് ക്ലോസ് ചെയ്തിരിക്കുന്നത്. വിപണിയിലെ പ്രതികരണം ഒന്നു രണ്ടു ദിവസത്തേക്കേ കാണുകയുള്ളു.
തെരഞ്ഞെടുപ്പ് നടന്ന ക്വാര്‍ട്ടറിലെ റിസള്‍ട്ടുകള്‍ വരാനിരിക്കുന്നുവെന്നതാണ് വിപണിയെ ബാധിക്കുക. വാഹന വില്‍പ്പനയൊക്കെ മൂക്കു കുത്തിയിരിക്കുകയാണ്. പല കമ്പനികളും നഷ്ടം റിപ്പോര്‍ട്ട് ചെയ്യും. മാര്‍ക്കറ്റ് മോശമായി തന്നെ നില്‍ക്കാനാണ് സാധ്യത.

വാട്ടര്‍ട്രീറ്റ്‌മെന്റ് സെക്ടറിലുള്ള കമ്പനികള്‍, റിയല്‍ എസ്റ്റേറ്റില്‍ അഫോഡബിള്‍ ഹൗസിംഗില്‍ ശ്രദ്ധിക്കുന്ന കമ്പനികള്‍ എന്നിവയ്ക്കു മാത്രമാണ് ചെറിയൊരു നേട്ടം കാണുന്നത്.

കെ. പോള്‍ തോമസ്, എം ഡി & സി ഇ ഒ, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്‌

വളര്‍ച്ചയ്ക്കും വികസനത്തിനും ഊന്നല്‍ നല്‍കി കൊണ്ടുള്ള വളരെ നല്ല ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ന് നേരിടുന്ന ലിക്വിഡിറ്റി പ്രതിസന്ധിക്ക് ഇളവ് വരുത്താന്‍ എന്‍ബിഎഫ്‌സി ഗ്യാരണ്ടി സ്‌കീം ഉപകരിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പാ പലിശയില്‍ നടത്തുന്ന ഇടപെടലുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുളള ഇളവുകളും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും.

സോഷ്യല്‍ എന്റര്‍പ്രൈസസുകള്‍ക്ക് സോഷ്യല്‍ എക്‌സ്‌ചേഞ്ച് രൂപീകരിക്കുന്നമെന്നത് വിപ്ലവകരമായ ആശയമാണ്. ഇത് സാമൂഹ്യ സേവന രംഗത്തെ സംഘടനകളുടെ ഫണ്ട് സമാഹരണത്തിന് സഹായകരമാകും.

തോമസ് ജോർജ് മുത്തൂറ്റ്, മാനേജിങ് ഡയറക്ടർ, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്

മില്ലേനിയലുകളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും പരിഗണിക്കുന്നതിൽ ബജറ്റ് എത്രമാത്രം വിജയിച്ചു?

ഏറെക്കാലമായി പുതുസംരംഭകർ ഉന്നയിച്ചിരുന്ന ഏയ്‌ഞ്ചൽ ടാക്സ് സംബന്ധിച്ച പ്രശ്നങ്ങൾ തീർപ്പാക്കാൻ തീരുമാനിച്ചതിലൂടെ സ്റ്റാർട്ടപ്പുകളിൽ മികച്ച പ്രതികരണം ഉണർത്താൻ സർക്കാരിന് സാധിച്ചു. ഇതുകൂടാതെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പെൻഡിങ് അസ്സസ്സ്മെന്റുകൾ തീർപ്പാക്കാനും CBDT യോട് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റാർട്ടപ്പുകളുടെ നഷ്ടങ്ങൾ സെറ്റ് ഓഫ് ചെയ്യാനും ക്യാരി ഫോർവേർഡ് ചെയ്യാനുമുള്ള വ്യവസ്ഥകളിൽ ഇളവ് നൽകാനുള്ള തീരുമാനം സംരംഭകർക്ക് സഹായകരമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it