'പ്രതിഷേധങ്ങള്‍ക്കിടെ ജാഗ്രത പുലര്‍ത്തണം':എം.എന്‍.സി ജീവനക്കാരോട് മേധാവികള്‍
ഡല്‍ഹി മേഖലയില്‍ പൗരത്വ വിരുദ്ധ നിയമ പ്രതിഷേധം അനിയന്ത്രിതമായി പടരുന്നതില്‍ ഉത്ക്കണ്ഠ പങ്കു വച്ച് ബഹുരാഷ്ട്ര കമ്പനികള്‍. സോഷ്യല്‍ മീഡിയ സംവാദങ്ങളിലും പ്രകടനങ്ങളിലും ചേരുന്നതില്‍ ജാഗ്രത പാലിക്കണമെന്ന്് പല എം.എന്‍.സികളും ജീവനക്കാര്‍ക്ക് ഇ മെയില്‍ നിര്‍ദ്ദേശം നല്‍കി. ഓഫീസിലേക്കു വരാതെ വീട്ടില്‍ നിന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് ചില കമ്പനി മേധാവികള്‍ അറിയിച്ചിട്ടുള്ളത്.
ഡല്‍ഹിയുടെ ഉപഗ്രഹ
പട്ടണങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യന്‍,
ബഹുരാഷ്ട്ര കമ്പനികള്‍ ഉണ്ട്. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സിആര്‍പിസി
സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവുകള്‍ നിലവിലുണ്ടെങ്കിലും
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഗുഡ്ഗാവ്-ഡല്‍ഹി റോഡായ എന്‍എച്ച് -48 ല്‍
ഭൂരിപക്ഷം കമ്പനി ജീവനക്കാരുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഇന്നലെ
മണിക്കൂറുകളോളം കുടുങ്ങിയത്.പലയിടത്തും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍
നിലച്ചത് സ്ഥിതി കൂടുതല്‍ വഷളാകാനിടയാക്കി.
ഗുഡ്ഗാവിലെ
സ്ഥിതി ഏറ്റവും മോശമായിരുന്നു. ട്രാഫിക് കുരുക്കിന്റെ രൂക്ഷത
പ്രകടമാക്കുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
പ്രചരിച്ചു.ദേശീയപാത 48 ലും ഡിഎല്‍എഫ് സൈബര്‍ സിറ്റിയിലെ റോഡുകളിലും
ആയിരക്കണക്കിന് വാഹനങ്ങളാണ് അനിശ്ചിതമായി കുടുങ്ങിക്കിടന്നത്.
ഓഫീസിലെത്തിയവരോട് വീടുകളിലേക്കുള്ള യാത്ര ശ്രദ്ധാപൂര്‍വ്വം ആസൂത്രണം
ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടു.
മെട്രോ
സ്റ്റേഷനുകളുടെ എല്ലാ പ്രവേശന കവാടങ്ങളും തുറന്നിട്ടുണ്ടെന്ന് മെട്രോ
റെയില്‍ കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തു. എല്ലാ സ്റ്റേഷനുകളിലും സാധാരണ
സേവനങ്ങള്‍ പുനഃസ്ഥാപിച്ചു.സുരക്ഷാ കാരണങ്ങളാല്‍ ജാമിയ മില്ലിയ ഇസ്ലാമിയ,
ജസോള വിഹാര്‍ / ഷഹീന്‍ ബാഗ് മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, എക്‌സിറ്റ്
ഗേറ്റുകള്‍ അടച്ചതായി നേരത്തെ ഡിഎംആര്‍സി അറിയിച്ചിരുന്നു. ഇന്ന് രണ്ട്
പ്രതിഷേധ ജാഥകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍
മന്തറിലേക്കുള്ള മാര്‍ച്ച് ഉച്ചകഴിഞ്ഞ് 2 മണിയോടെ. വൈകുന്നേരം 5 മണിക്ക്
ഇന്ത്യാ ഗേറ്റില്‍ നിന്നും മറ്റൊന്ന് നടത്താനുള്ള ഒരുക്കവും
പുരോഗമിക്കുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് പലയിടത്തായി സര്‍ക്കാരുകള്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ 367 തവണ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ന്യൂഡല്‍ഹിയെ ഒരിക്കലും അതു ബാധിച്ചിരുന്നില്ല. പക്ഷേ ഇക്കുറി രാജ്യ തലസ്ഥാനത്തും ആശയവിനിമയം ഔദ്യോഗികമായി തടയപ്പെട്ടു. ഡല്‍ഹി പോലീസ് ക്രിമിനല്‍ നടപടിക്രമങ്ങളുടെ 144-ാം വകുപ്പ് പ്രകാരം നഗരത്തിന്റെ പല ഭാഗങ്ങളിലും മൊബൈല്‍ സര്‍വീസുകള്‍ നിരോധിച്ച് ഉത്തരവിറക്കി.സുപ്രീം കോടതിക്ക് സമീപത്തെ മണ്ഡി ഹൗസ് ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ഇന്റര്‍നെറ്റ്, ടെക്സ്റ്റ് സന്ദേശങ്ങള്‍, കോളുകള്‍ എന്നിവയെയെല്ലാം ഇതു ബാധിച്ചു. ഇന്നു മുതല്‍ മുതല്‍ സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline