പൊതുമേഖലാ ഓഹരി വില്പന: ലക്ഷ്യം പാളുമ്പോള്‍ 'നിയന്ത്രണ രേഖ' മുറിച്ചുകടന്ന് ധനക്കമ്മി
പൊതുമേഖലാ ഓഹരികളുടെ വില്പന ലക്ഷ്യം ഏറെ അകന്നുനില്‍ക്കുന്നതിലുള്ള ആശങ്ക ധനമന്ത്രാലയത്തെ വലയം ചെയ്യുന്നതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ, ബി.പി.സി.എല്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സ്വകാര്യവല്‍ക്കരണം വഴി ഈ വര്‍ഷത്തെ ധനക്കമ്മി പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കുമെന്ന കണക്കുകൂട്ടല്‍ പാളുന്നതിനിടെയാണ് 2020 ഫെബ്രുവരി ഒന്നിന് രണ്ടാമത്തെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ധനമന്ത്രി തയ്യാറെടുക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം (2019-20) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ നേടാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മോഹിച്ചത്.പക്ഷേ, ഇതുവരെ മൂന്നു പാദവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 17,364.26 കോടി രൂപ മാത്രമേ ഈയിനത്തില്‍ ലഭിച്ചിട്ടുള്ളൂ. ഈ വര്‍ഷം ധനക്കമ്മി ലക്ഷ്യമായ 3.3 - 3.4 ശതമാനം നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ത്രൈമാസം (ജനുവരി-മാര്‍ച്ച്) മാത്രം ശേഷിക്കേ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനാ നടപടികള്‍ പൂര്‍ണമാകുമെന്ന പ്രതീക്ഷ ധനമന്ത്രാലയത്തിനില്ല. ഇവയുടെ വില്പന കൂടി ഉള്‍പ്പെടുത്തി, അടുത്ത സാമ്പത്തിക വര്‍ഷത്തെ (2020-21) പൊതുമേഖലാ ഓഹരി വില്പന വരുമാന ലക്ഷ്യം 1.50 ലക്ഷം കോടി രൂപയായി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നറിയുന്നു.
എയര്‍ ഇന്ത്യ, ബി.പി.സി.എല്‍., കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള പ്രത്യക്ഷ നടപടികളിലേക്ക് കേന്ദ്രം ഇനിയും കടന്നിട്ടില്ല. നടപ്പുവര്‍ഷം താത്പര്യപത്രം ക്ഷണിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുത്താലും, വില്പന പൂര്‍ണമാകാന്‍ അടുത്ത വര്‍ഷം ആദ്യ പകുതിയെങ്കിലും വേണ്ടിവരും. അതുകൊണ്ട്, നടപ്പുവര്‍ഷത്തെ ലക്ഷ്യത്തില്‍ 50,000 കോടി രൂപയുടെ വരെ കുറവ് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഭെല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ തുടങ്ങിയവയാണ് നടപ്പുവര്‍ഷത്തെ വില്പന പട്ടികയിലുള്ള മറ്റു കമ്പനികള്‍.
എയര്‍ ഇന്ത്യ, ബി.പി.സി.എല്‍., കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍(കോണ്‍കോര്‍) എന്നീ വന്‍ വില്പനകളാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വില്പനാ നീക്കം ഉടന്‍ തുടങ്ങിയാലും സെബിയുടെ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ച് അത് പൂര്‍ണമാകാന്‍ സമയമെടുക്കും. നടപ്പുവര്‍ഷം ഇനി ശേഷിക്കുന്നത് മൂന്നുമാസം മാത്രമെന്നിരിക്കേ, ലക്ഷ്യം കാണുക ഏറെക്കുറെ അസാധ്യം.
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാര്‍ വിറ്റൊഴിയുമെന്നു പ്രഖ്യാപിച്ച് വില്പനയ്ക്കു നീക്കം നടത്തിയെങ്കിലും വാങ്ങാന്‍ ആരുമെത്തിയില്ല. ബി.പി.സി.എല്ലില്‍ കേന്ദ്രത്തിനുള്ളത് 53.29 ശതമാനം ഓഹരികള്‍. ഇതു പൂര്‍ണമായും വിറ്റഴിക്കും. ലക്ഷ്യം 60,000 കോടി രൂപ. കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയില്‍ ഓഹരി പങ്കാളിത്തം 54.8 ശതമാനം. ഇതില്‍ 30.8 ശതമാനം ഓഹരികള്‍ വില്‍ക്കും. പ്രതീക്ഷ 10,300 കോടി രൂപ. പൊതുമേഖലാ ഓഹരി വില്പനയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യം 80,000 കോടി രൂപ ആയിരുന്നെങ്കിലും സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപ ലഭിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline