ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നു. ജൂണ്‍ സീരിസ് ഡെറിവേറ്റീവ്‌സിന്റെ കരാര്‍ കാലാവധി തീരുന്നതായിരുന്നു പ്രധാന കാരണം. സെന്‍സെക്‌സ് 27 പോയ്ന്റ് ഇടിഞ്ഞ് 34,842ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 34,500 വരെ താഴ്ന്നിരുന്നു.

നിഫ്റ്റി 16 പോയ്ന്റ് താഴ്ന്ന് 10,300ല്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സില്‍ ഐറ്റിസിയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എച്ച് യു എല്‍ എന്നിവരും നേട്ടമുണ്ടാക്കിയവരില്‍ പെടുന്നു. ഏഷ്യന്‍ പെയ്ന്റ്‌സാണ് ഏറ്റവും നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ ഒന്ന്.

ഐഐഎഫ്എല്‍ ഗ്രൂപ്പ് കമ്പനീസില്‍ പ്രമോര്‍ട്ടര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയത് മൂലം ഓഹരി വില ഗണ്യമായി വര്‍ധിച്ചു.

നിഫ്റ്റിയിലെ സെക്ടറുകളുടെ പ്രകടനവും സമ്മിശ്രമായിരുന്നു.

അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും ആഗോള സമ്പദ് വ്യവസ്ഥയില്‍ അഞ്ചുശതമാനത്തിന്റെ ചുരുങ്ങലുണ്ടാകുമെന്ന ഐഎംഎഫിന്റെ നിഗമനവും ലോക വിപണികളെ താഴ്ന്ന നിലയിലേക്ക് എത്തിച്ചു.

എണ്ണ വില ഇന്ന് വ്യാപാരമധ്യേ 40 ഡോളറില്‍ താഴെ പോവുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസത്തേക്കാള്‍ അഞ്ച് ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്.

കേരള കമ്പനികളുടെ പ്രകടനം

സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് എന്നീ ഓഹരികള്‍ ഇന്ന് താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്നും ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വില ഇന്നു താഴ്ന്നു. പതിനൊന്ന് കേരള കമ്പനികളുടെ വില ഇന്ന്, ഇന്നലത്തേതിനേക്കാളും താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്തത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ ഇന്ന് വില ഉയര്‍ന്നവയുടെ ഗണത്തില്‍ പെടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it