ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്

രൂപയുടെ മൂല്യത്തകര്‍ച്ച, പെട്രോളിന്റെ വില വര്‍ദ്ധനവ് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഇന്ത്യന്‍ ഓഹരി പിപണിയില്‍ പ്രതികൂല സമ്മര്‍ദം ശക്തമാകുകയാണ്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 467 പോയിന്റും നിഫ്റ്റി 151 പോയിന്റുമാണ് തകര്‍ന്നത്. എന്നാല്‍ ഇന്ന് വീണ്ടും വിപണി താഴേക്ക് പോകുകയാണെന്നാണ് ആദ്യമണിക്കൂറുകള്‍ നല്‍കുന്ന സൂചന.

ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യത്തെ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഒരു ഘട്ടത്തിൽ സെന്‍സെക്‌സ് 125 പോയിന്റും നിഫ്റ്റി 36 പോയിന്റുമാണ് കുറഞ്ഞിരിക്കുന്നത്. ശക്തമായ ചാഞ്ചാട്ടമാണ് വിപണിയില്‍ ഇന്ന് പ്രതിഫലിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച, ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ്, കറന്റ് എക്കൗണ്ട് കമ്മിയിലുണ്ടാകുന്ന വര്‍ദ്ധനവ്, ആഗോള വിപണി സാഹചര്യങ്ങള്‍ എന്നിവയൊക്കെ ഓഹരി പിപണിയെ ഒരു തിരുത്തലിന്റെ പാതയിലേക്ക് നയിക്കുകയാണെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം.

അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധത്തിലെ പ്രശ്‌നങ്ങളാണ് ആഗോള വിപണികളെ തളര്‍ത്തുന്നൊരു പ്രധാന ഘടകം. രാജ്യത്തെ കറന്റ് എക്കൗണ്ട് കമ്മി വര്‍ദ്ധിക്കുന്നതാകട്ടെ രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച ഇനിയും തുടരുകയാണെങ്കില്‍ അത് രാജ്യത്തെ സാമ്പത്തിക വിപണികള്‍ക്ക് വലിയൊരു തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതികൂല ഘടകങ്ങള്‍ ശക്തമാണെന്നതിനാല്‍ വിപണി താഴേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വിപണിയിലെ അനിശ്ഛിതാവസ്ഥ നിക്ഷേപകരുടെ ആശങ്കയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈയൊരു ഘട്ടത്തില്‍ വിപണിയില്‍ നിന്നുള്ള ലാഭമെടുപ്പ് കൂടിയാകുമ്പോള്‍ വിപണി കൂടുതല്‍ താഴേക്ക് പോയേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ തിരുത്തല്‍ പ്രക്രിയ വിപണിയില്‍ ഉണ്ടായേക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it