ഫ്ളിപ്കാർട്ട് എൻബിഎഫ്സി ലൈസൻസിന് അപേക്ഷിച്ചു; എന്തായിരിക്കും പുതിയ നീക്കം?

ഫ്ളിപ്കാർട്ട് ഇനി മുതൽ വെറുമൊരു ഓൺലൈൻ ഷോപ്പിംഗ് കമ്പനി മാത്രമായിരിക്കില്ല. ഉപഭോക്താക്കൾക്ക് വായ്പയും ഇൻഷുറൻസ് ഉത്പന്നങ്ങളും നൽകുന്ന ഒരു ഫിൻടെക്ക് (ഫിനാൻഷ്യൽ ടെക്നോളജി) കമ്പനിയാവാൻ ഒരുങ്ങുകയാണ് ഈ യൂണികോൺ സ്റ്റാർട്ട്അപ്പ്.

ഉപഭോക്താവിന് ക്രെഡിറ്റ്, ഇൻഷുറൻസ് സൗകര്യങ്ങൾ നൽകുന്നതിലൂടെ ഫിൻടെക്ക് വിപണിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിനായി ബാങ്കിതര ധനകാര്യ സ്ഥാപങ്ങൾക്കുള്ള (NBFC) ലൈസൻസിനായി കമ്പനി അപേക്ഷ നൽകിയിരിക്കുകയാണ്.

നിലവിൽ രണ്ട് പ്രധാന 'ഫിൻടെക്ക്' ഉല്പന്നങ്ങൾ കമ്പനിക്കുണ്ട്. ഒന്ന് 'പേ ലേറ്റർ' (സാധങ്ങൾ വാങ്ങിയതിന് ശേഷം പിന്നീട് പണം കൊടുത്താൽ മതി), മറ്റൊന്ന് 'കാർഡ്‌ലെസ്സ് ക്രെഡിറ്റ്'; അതായത് ഇൻസ്റ്റാൾമെന്റുകളിൽ പണം തിരിച്ചടക്കാനുള്ള സൗകര്യം.

അടുത്ത മൂന്ന് വർഷത്തിൽ ഇത്തരം ഫിൻടെക്ക് ഉല്പന്നങ്ങളായിരിക്കും ഫ്ലിപ്കാർട്ടിന്റെ വളർച്ചയെ നയിക്കുകയെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

ഉപഭോക്താക്കൾക്ക് ഫിനാൻസിംഗ് സൗകര്യം നല്കുന്നതിനോടൊപ്പം മറ്റ് വായ്പാ ദാതാക്കൾക്ക് തങ്ങളുടെ ഫിനാൻഷ്യൽ പ്രോഡക്ടസ് വിൽക്കാനുള്ള ഒരു പ്ലാറ്റ് ഫോമായും ഫ്ലിപ്കാർട്ടിനെ മാറ്റാനാണ് ഉദ്ദേശം.

തുടക്കത്തിൽ, മൈക്രോ-ലെൻഡിങ്, മൈക്രോ ഇൻഷുറൻസ് എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കാനാണ് പദ്ധതി. തങ്ങളുടെ കയ്യിൽ നിന്ന് സാധങ്ങൾ വാങ്ങുന്നവർക്ക് ചെറു വായ്പകൾ, മൊബീൽ പോലുള്ളവയ്ക്ക് ഇൻഷുറൻസ് എന്നിവ നൽകും. ഫ്ലിപ്കാർട്ടിൽ ഉല്പന്നങ്ങൾ വിൽക്കുന്ന എസ്എംഇകൾക്കുള്ള വായ്പ സൗകര്യം വിപുലപ്പെടുത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it