സ്വര്‍ണ ഇറക്കുമതി 15.4 % വര്‍ധിച്ചു

രാജ്യത്തെ സ്വര്‍ണ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 15.4 ശതമാനം വര്‍ധിച്ചു. 13.16 ബില്യണ്‍ യുഎസ് ഡോളറിന്റെ ( 92,000 കോടി രൂപ) ഇറക്കുമതിയാണുണ്ടായതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 80,000 കോടി രൂപയുടെ മഞ്ഞ ലോഹമായിരുന്നു 2018-19 ല്‍ ഇതേ കാലയളവില്‍ ഇറക്കുമതി നടത്തിയത്.

സ്വര്‍ണ്ണ ഇറക്കുമതി വര്‍ദ്ധിച്ചത് രാജ്യത്തിന്റെ വിദേശനാണ്യനിലവാരം താഴാനിടയാക്കി. കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് ( സി.എ.ഡി ) 57.2 ബില്യണ്‍ ഡോളറായി. ജി.ഡി.പിയുടെ 2.1 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 1.8 ശതമാനമായിരുന്നു. സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റിലൂടെ 10 ശതമാനത്തില്‍ നിന്ന് സ്വര്‍ണ ഇറക്കുമതി തീരുവ 12.5 ശതമാനമായി ഉയര്‍ത്തിയത് സി.എ.ഡി കുറയ്ക്കാനാണെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഫലം വിപരീതമാണ്.

ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ ഇവിടത്തെ ജ്വല്ലറി ഉത്പാദന കേന്ദ്രങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് മാറ്റുമെന്ന ആശങ്ക വ്യവസായ വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഇറക്കുമതി ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സ്വര്‍ണ്ണ ഇറക്കുമതി നിരക്കില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി, ഫെബ്രുവരിയിലൊഴികെ.

സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ, പ്രധാനമായും ജ്വല്ലറി വ്യവസായത്തിലേക്ക്. പ്രതിവര്‍ഷം 800-900 ടണ്‍ ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതില്‍ ജെംസ് ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. രത്ന-ജ്വല്ലറി കയറ്റുമതി 5.32 ശതമാനം കുറഞ്ഞ് 2018-19ല്‍ 30.96 ബില്യണ്‍ ഡോളറിലെത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it