എയര്‍ ഇന്ത്യയുടെ 100 % ഓഹരികളും വില്‍ക്കും
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ഔദ്യോഗിക നടപടിക്കു തുടക്കമായി. നൂറ് ശതമാനം ഓഹരികളും വില്‍ക്കാന്‍ ടെണ്ടര്‍ പുറപ്പെടുവിച്ചു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17 നകം സമ്മത പത്രം നല്‍കണം. തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ സ്ഥാപനം അടച്ച് പൂട്ടല്‍ നടപടികളിലേക്ക് വരെ എത്തിയ സ്ഥിതിയിലാണ് മുഴുവന്‍ ഓഹരികളും വിറ്റഴിക്കുകയെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.ബാധ്യത സഹിതം കമ്പനി കൈമാറ്റം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 8,556 കോടിയായിരുന്നു.
ഇതിനെല്ലാം പുറമെ കമ്പനിക്ക് 80,000 കോടി കടബാധ്യതയുമുണ്ട്. 2018 ലാണ്
എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം വന്നത്. എന്നാല്‍, 2018
മെയ് 31 ന് അവസാന തീയതിയിലും ഒരാള്‍ പോലും എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍
സന്നദ്ധത കാട്ടിയിരുന്നില്ല. ഈ മാര്‍ച്ച് 31 നകം എയര്‍ ഇന്ത്യയെ
പൂര്‍ണ്ണമായി സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
ഓഹരികള്‍
കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തങ്ങള്‍ക്ക്
വിആര്‍എസ് അവസരം നല്‍കണമെന്ന ആവശ്യം തൊഴിലാളി യൂണിയനുകള്‍ ശക്തമാക്കി.
കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി നടക്കുന്ന
ചര്‍ച്ചയില്‍ ഈ ആവശ്യം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് യൂണിയന്‍
നേതാക്കള്‍. ജനുവരി രണ്ടിന് ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായി
കേന്ദ്ര സഹമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സ്വകാര്യവത്കരണം മാത്രമാണ്
കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള വഴിയെന്നാണ് അന്നദ്ദേഹം പറഞ്ഞത്.
സ്വകാര്യവത്കരിച്ചാലും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി
ഉറപ്പുനല്‍കിയിരുന്നു.
എയര്‍ ഇന്ത്യ
ഏറ്റെടുക്കുന്ന നിക്ഷേപകര്‍ നിലവിലെ 11000 ജീവനക്കാരെ ഒരു വര്‍ഷത്തേക്ക്
മാത്രമേ നിലനിര്‍ത്തൂവെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക
വിവരം. ഈയൊരു സാഹചര്യത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തങ്ങളുടെ
ആവശ്യം നേടിയെടുക്കാനാണ് യൂണിയനുകള്‍ ശ്രമിക്കുന്നത്.
2018ല്‍
76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍
ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം
ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഇത്തവണയും ആരും ഓഹരികള്‍
വാങ്ങാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി
വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline