പരാതി പ്രളയത്തില്‍ ഒയോ ; ഹോട്ടലുകള്‍ കൈവിടുന്നു

രാജ്യത്തെ നൂറോളം നഗരങ്ങളിലെ 500-700 ഹോട്ടലുകള്‍ ഏപ്രില്‍ മുതല്‍ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോയുമായി ബന്ധം വിച്ഛേദിച്ചതായി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍സ് ഓണററി സെക്രട്ടറി പ്രദീപ് ഷെട്ടി. വാടക നല്‍കാതിരിക്കല്‍, കരാര്‍ ലംഘനങ്ങള്‍, അനിയന്ത്രിതമായ കമ്മീഷന്‍ നിരക്ക് മാറ്റങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് ഹോട്ടലുകള്‍ ഒയോയെ കൈവിട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ബെംഗളൂരു, ഗോവ, ഗുരുഗ്രാം, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, നോഡിയ, പൂനെ എന്നിവിടങ്ങളില്‍ ഭൂരിഭാഗം കരാറുകളും ഇല്ലാതായി.ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഹോട്ടലുടമകള്‍ നല്‍കിയിട്ടുള്ളത്. വാടകയിനത്തില്‍ 35 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് കാട്ടി ബെംഗലുരുവിലുള്ള ഹോട്ടലുടമ ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനും മറ്റ് ആറ് പേര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് ഈ മാസം പരാതി നല്‍കിയിരുന്നു. ഇങ്ങനെ വാടകയിനത്തില്‍ ഒയോ ലക്ഷങ്ങളുടെ കുടിശ്ശിക നല്‍കാനുണ്ടെന്ന് ഹോട്ടലുടമകള്‍ പറയുന്നു.നിലവില്‍ ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കോമ്പറ്റീഷന്‍ കമ്മീഷന് (സിസിഐ) എഫ്എച്ച്ആര്‍ഐയും പരാതി നല്‍കിയിട്ടുണ്ട്.

കുറഞ്ഞ കാലത്തിനുള്ളില്‍ ദക്ഷിണേഷ്യയില്‍ നിന്നും യുഎസ് വരെ ബിസിനസ് വ്യാപിപ്പിച്ച ഒയോ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് കൈവരിച്ചത്. പക്ഷേ, ഓഗസ്റ്റില്‍ 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഹോട്ടലുകളുമായുള്ള കരാര്‍ ലംഘനവും അമിതമായ ചാര്‍ജുകള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വഷളായതിനെത്തുടര്‍ന്ന് കേരളത്തില്‍ ഉള്‍പ്പടെ ഒയോയ്ക്കെതിരെ സമരം നടന്നു. പങ്കാളിത്തത്തില്‍ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും ഒയോസൈറ്റില്‍ സോള്‍ഡ് ഔട്ട് ലേബലില്‍ ഈ ഹോട്ടലുകളുടെ പേരുകളുണ്ട്.

ഇത് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നതായും ഹോട്ടലുടമകള്‍ പരാതിപ്പെടുന്നു. എന്നാല്‍ ഒയോ വഴി ബുക്ക് ചെയ്ത് ഹോട്ടലുകളില്‍ എത്തുമ്പോള്‍ റൂം അനുവദിക്കുന്നില്ലെന്ന് നിരന്തരമായി സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. ഹോട്ടലുടമകള്‍ക്കും കസ്റ്റമേഴ്സിനും ഒരുപോലെ പ്രശ്നമുണ്ടാക്കുന്നതാണ് ഒയോയുടെ നിലപാടെന്നും എഫ്എച്ച്ആര്‍ഐ പറഞ്ഞു.

ഹോട്ടലുടമകളും കമ്പനിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചതോടെ ജൂണ്‍ ജൂലൈ മാസങ്ങളില്‍ തന്നെ മിക്ക ഹോട്ടലുകളും ഒയോയുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ്. എന്നാല്‍ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കമ്പനി തിരിച്ചുനല്‍കാത്തതിനാല്‍ പുറത്തുകടക്കാനും കഴിയുന്നില്ലെന്ന് ഷെട്ടി പറഞ്ഞു.

എഫ്എച്ച്ആര്‍ഐയുടെ ആരോപണങ്ങള്‍ ഒയോ അധികൃതര്‍ നിഷേധിച്ചു. കരാര്‍ സമയത്ത് വാഗ്ദാനം ചെയ്ത ഗുണമേന്മ നിലനിര്‍ത്താതിരുന്ന ഹോട്ടലുകളുമായുള്ള കരാര്‍ അവസാനിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങള്‍ മാനിച്ച് ഗുണമേന്മയില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാറുണ്ട്. ഒരു മാസത്തെ സമയം നല്‍കിയാണ് കമ്പനി ഹോട്ടലുകളുമായി കരാര്‍ അവസാനിപ്പിക്കുന്നത്. നോട്ടീസ് പീരിയഡിലുള്ള സ്ഥാപനങ്ങളെ സോള്‍ഡ് ഔട്ട് സെക്ഷനിലായിരിക്കും കാണുക. ഇത് കസ്റ്റമേഴ്സിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഒയോ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it