നവംബറിൽ കടം വീട്ടാൻ ബാങ്കിതര സ്ഥാപനങ്ങൾക്ക് 95,000 കോടി രൂപ വേണം
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പണലഭ്യതയെച്ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും തലപൊക്കുന്നു. രാജ്യത്തെ 50 മുൻനിര എൻ.ബി.എഫ്.സികൾക്കും കൂടി നവംബറിൽ തിരിച്ചടക്കാനുള്ളത് 95,000 കോടി രൂപയാണെന്ന് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ.
ഇതിൽ 70,000 കോടി രൂപയോളം കൊമേർഷ്യൽ പേപ്പറുകളാണ്.
ലിക്വിഡിറ്റി പ്രതിസന്ധി മൂലം നിലവിൽ രാജ്യത്തെ മിക്ക എൻബിഎഫ്‌സികളും വാഹങ്ങൾക്കും ഭവനനിർമ്മാണത്തിനും വായ്പ നൽകുന്നത് നിർത്തലാക്കിയിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കം ഇനിയും കൂടാനാണ് സാധ്യത.
ഈയിടെ എൻബിഎഫ്‌സികൾക്ക് വായ്പ നൽകാനായി ബാങ്കുകൾക്ക് ചില ഇളവുകൾ ആർബിഐ ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഡിസംബർ 31 വരെ ബാങ്കിതര സ്ഥാപനങ്ങൾക്ക് വായ്പ നൽകാനായി ബാങ്കുകൾക്ക് 50,000-60,000 കോടി രൂപ വരെ ഉപയോഗിക്കാനാവും.
എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗം ബാങ്കിതര സ്ഥാപനങ്ങൾക്കും ബാങ്കിൽ നിന്ന് കടമെടുക്കാതെ വായ്പ തിരിച്ചടക്കാൻ സാധിക്കുമെന്നുമാണ് ക്രിസിൽ പറയുന്നത്. വളരെ കുറച്ചുപേർക്കേ ബാങ്കുകളെ സമീപിക്കേണ്ടി വരികയുള്ളൂ.