മോറട്ടോറിയത്തിനു പുറമേ പലിശ ഒഴിവാക്കല്‍ കൂടി അസാധ്യം: ആര്‍ബിഐ
ആറു മാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശ കൂടി ഒഴിവാക്കണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ ബോധിപ്പിച്ചു.നിര്‍ബന്ധിതമായി പലിശ എഴുതിത്തള്ളിയാല്‍ ബാങ്കുകള്‍ക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടം മറിക്കുമെന്നും ആര്‍ബിഐ മുന്നറിയിപ്പു നല്‍കി.
ആറു മാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശ കൂടി ഒഴിവാക്കണമെന്ന ഹര്‍ജി പരിഗണിക്കരുതെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. വായ്പ പലിശ ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് സാധാരണ നിലയില്‍ പരിഗണിക്കാനാവില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
ആറു മാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ ബോധിപ്പിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വായ്പ ഗഡു അടയ്ക്കുന്നതിനാണ് ആര്‍ബിഐ ആദ്യഘട്ടത്തില്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ ഈ സൗകര്യം ഓഗസ്റ്റ് 31 വരെ നീട്ടിയതോടെ മോറട്ടോറിയം ആറു മാസമായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline