31,000 കോടിയുടെ പണതട്ടിപ്പെന്ന് ആരോപണം: ഡിഎച്ച്എഫ്എൽ ഓഹരിവില ഇടിഞ്ഞു

ഭവന വായ്പാ കമ്പനിയായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷ (ഡിഎച്ച്എഫ്എൽ) നെതിരെ പണത്തട്ടിപ്പ് ആരോപണം ഉന്നയിച്ച് ഓൺലൈൻ വാർത്താ വെബ്സൈറ്റായ കോബ്രപോസ്റ്റ്. ആരോപണത്തിന് പിന്നാലെ, ഡിഎച്ച്എഫ്എല്ലിന്റെ ഓഹരിവില 12 ശതമാനത്തിലേറെ ഇടിഞ്ഞ് 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാർ വിവിധ ബാങ്കുകളിൽ നിന്ന് 31,000 കോടി രൂപയോളം വായ്പ പല കടലാസ് കമ്പനികളുടെ പേരിൽ വാങ്ങിക്കൂട്ടി സ്വകാര്യ സ്വത്താക്കി മാറ്റി എന്നാണ് ആരോപണം.
കൂടാതെ, ഈ കടലാസ് കമ്പനികളുടെ സഹായത്താൽ പണം മുഴുവനും വിദേശത്തേയ്ക്ക് കടത്തിയെന്നും കോബ്രപോസ്റ്റ് ആരോപിക്കുന്നു.
എസ്ബിഐ ഉൾപ്പെടെ 32 ബാങ്കുകളും 6 വിദേശ ബാങ്കുകളും കൂടി ഡിഎച്ച്എഫ്എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന് 97,000 കോടി രൂപ വായ്പ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മിക്ക കമ്പനികൾക്കും ഒരേ മേൽവിലാസവും, ഡയറക്ടർമാരും, ഓഡിറ്റർമാരുമാണ്.
കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തെ എൻബിഎഫ്‌സി മേഖലയെ പിടിച്ചുലച്ച ഐഎൽ & എഫ്എസ് പ്രതിസന്ധി ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക രംഗം.