മാന്ദ്യം നേരിടാന്‍ യു. എസ്: പലിശ നിരക്ക് പൂജ്യം വരെ താഴ്ത്തി സെന്‍ട്രല്‍ ബാങ്ക്
കൊറോണ വൈറസിനെ നേരിടാന്‍ യു.എസ് സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിന്
ഫെഡറല്‍ റിസര്‍വ് അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് പൂജ്യം
ശതമാനത്തിനും 0.25 ശതമാനത്തിനും ഇടയിലാക്കി പുനര്‍ നിര്‍ണ്ണയിച്ചു.ആഗോള
സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന നല്‍കി മാരക വൈറസ് വ്യാപിക്കുന്നതിന്റെ
പശ്ചാത്തലത്തിലാണ് ഈ നടപടി.
സാമ്പത്തിക ആഘാതം
നികത്താന്‍ വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ
കൂടുതല്‍ ട്രഷറി സെക്യൂരിറ്റികള്‍ വാങ്ങാനും ഫെഡറല്‍ റിസര്‍വ്
തീരുമാനിച്ചു.രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അടിയന്തര സാഹചര്യം
പരിഗണിച്ച് ഫെഡ് റിസര്‍വ് പലിശ നിരക്ക് താഴ്ത്തുന്നത്. ഫെഡറല്‍ റിസര്‍വ്
മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകളുടെ നിരക്കാണിത്.
നിരക്ക്
കുറച്ച നടപടിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. നിരക്ക്
കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഫെഡറല്‍ റിസര്‍വ്
ചെയര്‍മാന്‍ പതുക്കെയാണ് നീങ്ങുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഫെഡറല്‍ റിസര്‍വ് ചെയര്‍മാനെ മാറ്റാനുള്ള
അധികാരം തനിക്കുണ്ടെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2008
ലെ സാമ്പത്തിക മാന്ദ്യ കാലത്താണ് ഇത്തരത്തില്‍ അസാധാരണമായി നിരക്ക്
ഫെഡറല്‍ റിസര്‍വ് വെട്ടിക്കുറച്ചത്. കഴിഞ്ഞയാഴ്ച മാത്രം അമേരിക്കന്‍ ഓഹരി
വിപണിയില്‍ 20 ശതമാനത്തിന്റെ നഷ്ടമുണ്ടായി. മാര്‍ച്ച് മൂന്നിനാണ് ഇതിനു
മുമ്പ് നിരക്ക് അര ശതമാനമായി കുറച്ചത്. അന്നു തന്നെ പലിശ നിരക്ക്
പൂജ്യമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. സമ്പദ്വ്യവസ്ഥ സമീപകാല
സംഭവങ്ങളെ തരണം ചെയ്തുവെന്ന ആത്മവിശ്വാസം ഉണരുന്നതുവരെ ഇപ്പോഴത്തെ താഴ്ന്ന
നിരക്കുകള്‍ നിലനിര്‍ത്തുമെന്ന് സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍ ജെറോം
പവല്‍ അറിയിച്ചു.
കുറഞ്ഞത് 500 ബില്യണ്‍
ഡോളര്‍ ട്രഷറി സെക്യൂരിറ്റികളും കുറഞ്ഞത് 200 ബില്യണ്‍ ഡോളര്‍
മോര്‍ട്ട്‌ഗേജ് പിന്തുണയുള്ള സെക്യൂരിറ്റികളും വാങ്ങാനാണ് ഫെഡറല്‍
ഒരുങ്ങുന്നത്. ഈ ചടുലമായ നീക്കം ധനകാര്യ വിപണികളുടെ പ്രവര്‍ത്തനം
നിലനിര്‍ത്തുന്നതിനും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വായ്പ
നല്‍കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന് ജെറോം പവല്‍ പറഞ്ഞു. അല്ലാത്തപക്ഷം,
പെട്ടെന്ന് ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന എണ്ണമറ്റ ചെറുകിട ബിസിനസുകള്‍ക്ക്
വരുമാനം വറ്റിപ്പോകും. തൊഴിലാളികളെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമാകും.
പാപ്പരത്ത സംരക്ഷണം തേടുന്ന സാഹചര്യങ്ങളും ഏറുമെന്ന് ഫെഡറല്‍ റിസര്‍വ്
നിലയിരുത്തി.
ന്യൂസിലാന്‍ഡ് റിസര്‍വ് ബാങ്കും ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് അടുത്ത 12 മാസത്തേക്ക് 0.25 ശതമാനമായി കുറച്ചു.വിപരീത സാഹചര്യത്തിലെ സാമ്പത്തിക ഉത്തേജനമാണ് നിരക്ക് 0.75 ശതമാനം കുറച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന്് റിസര്‍വ് ബാങ്ക് അറിയിച്ചു. ഫ്‌ളോട്ടിംഗ് നിരക്കിലുള്ള എല്ലാ വായ്പകള്‍ക്കും ഈ ആനുകൂല്യം പൂര്‍ണമായി ലഭിക്കുമെന്ന് പ്രധാന ബാങ്കുകള്‍ വ്യക്തമാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline