'ബാങ്ക് നിങ്ങളുടെ മതം ചോദിക്കില്ല ': അഭ്യൂഹം തള്ളി കേന്ദ്ര സര്‍ക്കാര്‍
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട 'നോ യുവര്‍ കസ്റ്റമര്‍' (കെ.വൈ.സി) ഫോമുകളില്‍ ഉപയോക്താക്കളുടെ മതം രേഖപ്പെടുത്താന്‍ നിബന്ധന വരുന്നതായുള്ള വാര്‍ത്ത അയിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കാട്ടുതീ പോലെയാണ് അഭ്യൂഹം പ്രചരിച്ചത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും നിലവിലെ ബാങ്ക് അക്കൗണ്ടുകളിലും തങ്ങളുടെ മതം വെളിപ്പെടുത്തേണ്ടതില്ല -രാജീവ് കുമാര്‍ പറഞ്ഞു. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമത്തിലെ ഷെഡ്യൂള്‍ മൂന്നില്‍ നേരത്തെ റിസര്‍വ് ബാങ്ക് വരുത്തിയ ഭേദഗതിയെ അടിസ്ഥാനമാക്കി, പുതിയ മാറ്റം വരുന്നുവെന്നാണ് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിങ്ങളും അവിശ്വാസികളും ഒഴികെയുള്ള മതന്യൂനപക്ഷങ്ങളില്‍ (ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍) നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ താമസത്തിന് ആസ്തികള്‍ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പുതിയ ഭേദഗതി അനുമതി നല്‍കുന്നു. ഈ നിയമത്തില്‍ മ്യാന്മര്‍, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ഉപഭോക്തൃ വിവരത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം കൂടി രേഖപ്പെടുത്താനുള്ള നിര്‍ദ്ദേശത്തിനാണ് കേന്ദ്രം നീക്കം നടത്തുന്നതെന്നായിരുന്നു വാര്‍ത്ത.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline