മണപ്പുറം മാറുന്നു, മള്‍ട്ടി പ്രോഡക്റ്റ് കമ്പനിയായി

ഇനി വളര്‍ച്ച വൈവിധ്യവല്‍ക്കരണത്തിലൂടെ

വരും നാളുകളില്‍ ഒരൊറ്റ ഉല്‍പ്പന്നത്തില്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ടുപോകുന്നത് റിസ്‌കാണ്. കാലം മാറി. എല്ലാ മേഖലയിലും കടുത്ത മത്സരമാണ്. ഒരു ഉല്‍പ്പന്നത്തില്‍ നിന്ന് പരിധിയില്‍ കൂടുതല്‍ ലാഭം എടുക്കാന്‍ പറ്റില്ല. അതായത് ഒരു ഇടപാടുകാരനില്‍ നിന്നുള്ള ലാഭ മാര്‍ജിന്‍, ഒരു ഉല്‍പ്പന്നമായിരിക്കുമ്പോള്‍ കുറവായിരിക്കും. എന്നാല്‍ ഒരു ഇടപാടുകാരന് ഒന്നിലധികം സേവനങ്ങള്‍ നല്‍കിയാല്‍ ലാഭമാര്‍ജിന്‍ വര്‍ധിക്കും. നിലവിലുള്ള ഉപഭോക്താവിന് പരസ്പര ബന്ധിതമായ നിരവധി സേവനങ്ങള്‍ നല്‍കാന്‍ എത്രമാത്രം സാധിക്കുന്നുവോ അത്രമാത്രം ലാഭവും കൂടും. അതുകൊണ്ട് വൈവിധ്യവല്‍ക്കരണമാണ് വളര്‍ച്ചയ്ക്കുള്ള വഴി.

സ്വര്‍ണ വായ്പയുടെ ആധിപത്യം കുറയ്ക്കുന്നതിന് കാരണം

റിസ്‌ക് മാനേജ് ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നമുക്ക് നിയന്ത്രണമില്ലാത്ത പലതും ഈ രംഗത്ത് നടന്നേക്കാം. ഒരിക്കല്‍ രാജ്യാന്തരതലത്തിലെ ചില നീക്കങ്ങള്‍ മൂലം സ്വര്‍ണത്തിന്റെ വിലയില്‍ കനത്ത ഇടിവുണ്ടായി. ഇത് അക്കാലത്ത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. റിസര്‍വ് ബാങ്ക് ചട്ടങ്ങളിലും ഭേദഗതികള്‍ വരുമ്പോള്‍ പ്രതിസന്ധികള്‍ ഉടലെടുക്കാറുണ്ട്. ഒരു ഉല്‍പ്പന്നത്തെ അമിതമായി ആശ്രയിച്ച് മുന്നോട്ടു പോകുമ്പോള്‍, ഇത്തരം അവിചാരിതമായ സംഭവവികാസങ്ങള്‍ പ്രസ്ഥാനത്തെയും ഓഹരി ഉടമകളെയും അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും. ഭാവിയില്‍ അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ബിസിനസിനെയും ഓഹരിയുടമകളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വൈവിധ്യവല്‍ക്കരണം നടത്തുന്നത്.

എസ്എംഇ മേഖലയില്‍ അവസരങ്ങളേറെ

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പാ രംഗത്ത് അവസരങ്ങളേറെയാണ്. ഓരോ മേഖലയുടെയും റിസ്‌ക് കൃത്യമായി വിലയിരുത്തി വായ്പ നല്‍കാന്‍ സാധിച്ചാല്‍ ഈ രംഗത്ത് മുന്നേറാനാകും. ഓരോ സംരംഭത്തിന്റെയും കാഷ് ഫ്‌ളോയും മറ്റും വിശകലനം ചെയ്ത ശേഷം വായ്പ നല്‍കാന്‍ സാധിക്കണം. എസ്എംഇ വായ്പ മേഖലയ്ക്കും മണപ്പുറം സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ട്.

ഫിന്‍ടെക് കമ്പനികളുടെ കാലം

ധനകാര്യ സേവന രംഗത്ത് ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങള്‍ക്ക് വരും നാളുകളില്‍ സാധ്യത ഏറും. വായ്പ അപേക്ഷകളില്‍ നിമിഷങ്ങള്‍ക്കകമോ മണിക്കൂറുകള്‍ക്കുള്ളിലോ തീരുമാനം എടുക്കാന്‍ പറ്റുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്. ഓരോ ഇടപാടുകാരന്റെയും തിരിച്ചടവ് ശേഷി, സാമ്പത്തിക പശ്ചാത്തലം, സാമ്പത്തിക ഇടപാടുകളില്‍ പുലര്‍ത്തുന്ന ശൈലി എന്നിവയെല്ലാം അതിവേഗം വിശകലനം ചെയ്യുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം കമ്പനികള്‍ മുന്നേറുന്നത്. മണപ്പുറം ഈ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്.

വായ്പാ മേഖലകള്‍ നിരവധി

ഇന്ത്യ അതിവിശാലമാണ്. അതുപോലെ ഇവിടുത്തെ വിപണിയും. അവസരങ്ങള്‍ കണ്ടറിയാനുള്ള കണ്ണ് മാത്രം മതി. വിദ്യാഭ്യാസം ഒരു സുപ്രധാന മേഖലയാണ്. വിദ്യാഭ്യാസ മേഖലയ്ക്കായി സവിശേഷമായ സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചാല്‍ തന്നെ സാധ്യതയേറെയാണ്. ഇതൊരു ഉദാഹരണമാണ്. ഇതുപോലെ പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ള ഒട്ടനവധി കാര്യങ്ങള്‍ വേറെകാണും.

ഗ്രൂപ്പില്‍ നിന്ന് ഇനിയും വരാം ലിസ്റ്റഡ് കമ്പനികള്‍

സാധ്യതകള്‍ വേണ്ട രീതിയില്‍ മുതലെടുത്ത് മുന്നേറാന്‍ സാധിച്ചാല്‍ ഗ്രൂപ്പില്‍ നിന്ന് സമീപ ഭാവിയില്‍ കൂടുതല്‍ കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. മൈക്രോ ഫിനാന്‍സ് കമ്പനി രണ്ടു വര്‍ഷത്തിനുശേഷവും എസ്എംഇ, ഭവന വായ്പാ കമ്പനികള്‍ 2025 ഓടെയും ലിസ്റ്റിംഗ് നടത്താന്‍ സാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.

വേണ്ടത് ബ്ലു ഓഷ്യന്‍ സ്ട്രാറ്റജി

ഇന്ന് ഓരോ മേഖലയുടെയും ലെന്‍ഡിംഗ് റിസ്‌ക് വ്യത്യസ്തമാണ്. കൃത്യമായ ചട്ടക്കൂടുള്ള, മതിയായ ഈട് വാങ്ങി വായ്പ നല്‍കാവുന്ന മേഖലയില്‍ മത്സരം ശക്തമാണ്. എന്നാല്‍ ചില മേഖലകളില്‍ റിസ്‌ക് വിലയിരുത്തലിന് വേറിട്ട രീതികള്‍ അവലംബിക്കേണ്ടി വരും. അങ്ങനെ കൃത്യമായി റിസ്‌ക് വിലയിരുത്തി വായ്പ നല്‍കാന്‍ സാധിച്ചാല്‍, അധികം എതിരാളികള്‍ ഇല്ലാത്ത മേഖലയില്‍ അതിവേഗം മുന്നേറാനുള്ള സാഹചര്യം ഇന്നുണ്ട്.

ഏറെ പഴകിയ ഒരു കഥയില്ലേ; ആഫ്രിക്കന്‍ രാജ്യത്ത് ചെരുപ്പ് വില്‍ക്കാന്‍ പോയ കമ്പനി പ്രതിനിധിയുടെ കഥ. ഒന്നുകില്‍ നമുക്ക് അവിടെ ആരും ചെരുപ്പ് ഉപയോഗിക്കുന്നില്ല എന്ന കാരണത്താല്‍ ആ വിപണിയെ ഉപേക്ഷിക്കാം. അല്ലെങ്കില്‍ ആര്‍ക്കും ചെരുപ്പില്ലാത്ത വിപണിയില്‍ അപാര സാധ്യതയാണെന്ന് കണ്ട് ഊര്‍ജസ്വലമായി മുന്നോട്ടു പോകാം.

'അണ്‍സെക്യൂര്‍ഡ്' വായ്പാ രംഗത്തെയും അവസ്ഥ ഇതാണ്. ആര്‍ക്കും വായ്പ കിട്ടുന്നില്ല, ആരും വായ്പ എടുക്കുന്നില്ല എന്ന കാരണം പറഞ്ഞ് നമുക്ക് ഈ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കാം. അല്ലെങ്കില്‍ ആ മേഖലയുടെ സാധ്യത കൃത്യമായി വിലയിരുത്തി, മതിയായ റിസ്‌ക് വിശകലനം നടത്തി ആ രംഗത്തേക്ക് കടക്കാം. ലെന്‍ഡിംഗ് റിസ്‌ക് എങ്ങനെ കണക്കാക്കുന്നു, അതില്‍ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്നതാണ് പ്രധാനം.

മാറുന്നില്ലെങ്കില്‍ കീഴ്‌മേല്‍ മറിക്കപ്പെടും

മാറ്റത്തിന് വിധേയമായില്ലെങ്കില്‍ ഏത് ബിസിനസിന്റെയും നിലനില്‍പ്പ് ഇക്കാലത്ത് പ്രശ്‌നമാകും. മാറ്റത്തിന് തയ്യാറാകുന്നില്ലെങ്കില്‍ ഡിസ്‌റപ്ഷന് വിധേയമാകേണ്ടി വരും. വ്യത്യസ്തമായി ചിന്തിക്കുക മാത്രമാണ് ഇക്കാലത്ത് സംരംഭങ്ങള്‍ക്ക് മുന്നിലെ വഴി. വര്‍ഷങ്ങളുടെ പാരമ്പര്യമോ വിപണി നെടുനായകത്വമോ ഒന്നും നിലനില്‍പ്പിന് ഇക്കാലത്ത് സഹായിക്കണമെന്നില്ല. മാറ്റങ്ങള്‍ മനസിലാക്കി അതിനു മുമ്പേ നടക്കാന്‍ സാധിക്കണം. സുരക്ഷിതമായ ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കാന്‍ ശ്രമിച്ചാല്‍ സംരംഭങ്ങള്‍ വളരില്ല. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന്, മാറ്റങ്ങളിലൂടെ കടന്നുപോകാന്‍ ധൈര്യം കാണിക്കുന്നവര്‍ക്ക് മുന്നില്‍ അവസരങ്ങളും തുറന്നുവരും.

വന്‍ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാം,ഏത് മേഖലയിലും

നമ്മള്‍ നില്‍ക്കുന്ന മേഖലയോ പൂര്‍വ്വികമായി കൈമാറി വന്ന കാര്യമോ ഒരു വന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് തടസ്സമാകുന്നില്ല. കോഴിക്കാല്‍ വറുത്ത് വില്‍ക്കുന്ന ബിസിനസില്‍ നിന്നാണ് കെഎഫ്‌സി എന്ന ബഹുരാഷ്ട്ര കമ്പനി സൃഷ്ടിക്കപ്പെട്ടത്. കുപ്പിവെള്ള ബിസിനസിലാണ് കൊക്കോകോളയുണ്ടായത്.

വെറും ഒറ്റമുറി കെട്ടിടത്തിലെ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മണപ്പുറം ഫിനാന്‍സിന്റെ തുടക്കം. എന്റെ പിതാവ് സ്വര്‍ണപ്പണയമല്ല നാളികേര ബിസിനസിലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ മേഖലയില്‍ മൂല്യവര്‍ധിതമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ച് വ്യത്യസ്തമായൊരു പ്രസ്ഥാനം ഞാന്‍ കെട്ടിപ്പടുത്തേനേ. അതായത് സംരംഭത്തെ വ്യത്യസ്തമാക്കുന്നത് സംരംഭകന്റെ പാഷനും വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവും നഷ്ടം സഹിക്കാനും പിടിച്ചുനില്‍ക്കാനു മുള്ള മനോഭാവവും ഒക്കെയാണ്. ചുറ്റിലും നിന്ന് പ്രോത്സാഹനം എപ്പോഴും പ്രതീക്ഷിക്കുന്നതിലും കാര്യമില്ല.


സമ്പത്ത് സൃഷ്ടിക്കല്‍: മണപ്പുറം മാജിക്ക്!

നിക്ഷേപകരുടെ സമ്പത്ത് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച കേരള കമ്പനി എന്ന അംഗീകാരം മണപ്പുറം ഫിനാന്‍സിന് അവകാശപ്പെട്ടതാണ്.

1995ല്‍ 10 രൂപ നിരക്കിലാണ് മണപ്പുറം പബ്ലിക് ഇഷ്യു നടത്തിയത്. പിന്നീട് മൂന്നു തവണകളിലായി 1:1 എന്ന അനുപാതത്തില്‍ ബോണസ് നല്‍കി. 2010ല്‍ ഓഹരി വിഭജിച്ചു. 10 രൂപ മുഖവില രണ്ടു രൂപയാക്കി. ഒരു ഓഹരി അഞ്ചായി. അങ്ങനെ 1995ല്‍ ഒരു ഓഹരി എടുത്തയാളുടെ കൈവശം ഇപ്പോള്‍ 40 ഓഹരികള്‍ കാണും.

ഇന്ന് ഓഹരി വില 102 രൂപ ആണ്. 1995ല്‍ പത്തു രൂപ നിക്ഷേപിച്ച ആള്‍ക്ക് ഇന്ന 4080 രൂപ കിട്ടും.

ലിസ്റ്റ് ചെയ്ത ശേഷം ഇതുവരെ എല്ലാ വര്‍ഷവും ലാഭവിഹിതവും മണപ്പുറം നല്‍കിയിട്ടുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഓഹരി നല്‍കിയ നേട്ടം 500 ഇരട്ടി കവിയും.


Manappuram Milestones

1995ല്‍ 10 രൂപ നിരക്കിലാണ് മണപ്പുറം പബ്ലിക് ഇഷ്യു നടത്തിയത്. പിന്നീട് മൂന്നു തവണകളിലായി 1:1 എന്ന അനുപാതത്തില്‍ ബോണസ് നല്‍കി. 2010ല്‍ ഓഹരി വിഭജിച്ചു. 10 രൂപ മുഖവില രണ്ടു രൂപയാക്കി. ഒരു ഓഹരി അഞ്ചായി. അങ്ങനെ 1995ല്‍ ഒരു ഓഹരി എടുത്തയാളുടെ കൈവശം ഇപ്പോള്‍ 40 ഓഹരികള്‍ കാണും.

ഇന്ന് ഓഹരി വില 102 രൂപ ആണ്. 1995ല്‍ പത്തു രൂപ നിക്ഷേപിച്ച ആള്‍ക്ക് ഇന്ന 4080 രൂപ കിട്ടും. ലിസ്റ്റ് ചെയ്ത ശേഷം ഇതുവരെ എല്ലാ വര്‍ഷവും ലാഭവിഹിതവും മണപ്പുറം നല്‍കിയിട്ടുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഓഹരി നല്‍കിയ നേട്ടം 500 ഇരട്ടി കവിയും.

1949: തൃശൂര്‍ ജില്ലയിലെ വലപ്പാട് ദീര്‍ഘദര്‍ശിയായ സംരംഭകന്‍ വി സി പത്മനാഭന്‍ മണപ്പുറം ഫിനാന്‍സിന് തുടക്കമിടുന്നു.

1986: വി സി പത്മനാഭന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ വി പി നന്ദകുമാര്‍ സംരംഭത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നു. നെടുങ്ങാടി ബാങ്ക് ഓഫീസറായിരുന്നു അന്ന് അദ്ദേഹം.

1992: തൃശൂര്‍ ആസ്ഥാനമായി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ( എംഎഫ്എല്‍) രൂപീകരിക്കുന്നു.

1995: പബ്ലിക് ഇഷ്യു നടത്തുന്നു.

1996: പൊതുജനങ്ങളില്‍ നിന്ന് പരിധിയില്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ബിഐ അനുമതി നേടുന്ന കേരളം ആസ്ഥാനമായുള്ള ആദ്യ എന്‍ബിഎഫ്‌സിയാകുന്നു.

1998: സ്വര്‍ണപ്പണയ വായ്പയില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നു.

2005: ആദ്യമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫണ്ടിംഗ് സ്വീകരിക്കുന്നു.

2006: സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫുള്ളര്‍ട്ടണ്‍ ഇന്ത്യ/ തെമെസെക് എന്നിവ നിക്ഷേപം നടത്തുന്നു.

2007: സെക്വയ കാപ്പിറ്റല്‍ ഹഡ്‌സണ്‍ ഇക്വിറ്റി ഹോള്‍ഡിംഗ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ഫണ്ട് നേടി കേരളത്തിലെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന ആദ്യ എന്‍ബിഎഫ്‌സിയാകുന്നു.

2009: കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ രൂപീകരിക്കുന്നു. നാട്ടിക നിയോജമണ്ഡലത്തിലെ 20,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തികൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുന്നു.

2010: 1001 മത് ശാഖ തുറക്കുന്നു. രാജ്യത്തു തന്നെ പുതിയ തരംഗത്തിന് തുടക്കമിട്ട് സൂപ്പര്‍ സ്റ്റാറുകളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കിക്കൊണ്ടുള്ള പരസ്യശൈലി കൊണ്ടുവരുന്നു.

2014: ഹോം ഫിനാന്‍സ് രംഗത്തേക്ക് കടക്കുന്നു.

2015: ചെന്നൈ ആസ്ഥാനമായുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സിനെ ഏറ്റെടുത്ത് പ്രവര്‍ത്തനം വിപുലമാക്കുന്നു.

2016: ജക്കാര്‍ത്ത ആതിഥ്യം വഹിച്ച സിഎന്‍ബിസി ഏഷ്യ ബിസിനസ് ലീഡേഴ്‌സ് അവാര്‍ഡിന് ഇന്ത്യയില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ചുരുക്കം ചില ബിസിനസുകാരുടെ നിരയില്‍ വി . പി നന്ദകുമാറും ഉള്‍പ്പെട്ടു.

2017: ഇന്ത്യന്‍ ബുള്ളിയന്‍ ജൂവല്‍റി അസോസിയേഷന്റെ ബെസ്റ്റ് എന്‍ബിഎഫ്‌സി ഫോര്‍ ഗോള്‍ഡ് ലോണ്‍ ബിസിനസ് അവാര്‍ഡ് ലഭിക്കുന്നു. ങമഗമവെ ഇ വാലറ്റ് പുറത്തിറക്കുന്നു.

2018: ഏണ്സ്റ്റ് ആന്‍ഡ് യംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2017ലെ ഫൈനലിസ്റ്റായി വി.പി

നന്ദകുമാര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it