ഇളവ് കിട്ടിയിട്ടും ജീവനക്കാര്‍ ഇല്ല, ചരക്കുകളെത്തില്ല; പല ചെറുകിട സംരംഭകരും പ്രതിസന്ധിയിലാകും

സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ചാലും സംരംഭകരും കയറ്റുമതിക്കാരും പ്രവര്‍ത്തനം തുടരാന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്. ചരക്കു നീക്കം സുഗമമായിട്ടില്ല എന്നതിനു പുറമേ തൊഴിലാളികളില്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങിയതും മറ്റു ജില്ലകളിലെ ജീവനക്കാര്‍ക്കും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും ജോലി സ്ഥലങ്ങളില്‍ എത്താന്‍ കഴിയുന്നില്ല എന്നതും ഇതിന് തടസ്സമാകുന്നു. ചെറുകിടക്കാര്‍ക്കു മാത്രമല്ല എല്ലാ മേഖലിയലെ സംരംഭകര്‍ക്കും ലോജിസ്റ്റിക്‌സ്, ഗതാഗതം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവയും ബിസിനസുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുകയാണ്.

ഏപ്രില്‍ മുതലുള്ള പാദത്തില്‍ വമ്പന്‍ കമ്പനികളടക്കം പ്രതിസന്ധിയിലാക്കുമ്പോള്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കാര്യം പറയേണ്ട. നിര്‍മ്മാണ മേഖലയിലും മറ്റും അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉടന്‍ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍
വ്യാവസായിക കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ച തൊഴിലാളികളുടെ കുറവ് റിവേഴ്സ് മൈഗ്രേഷന്‍ സൃഷ്ടിക്കുമെന്നും ലോജിസ്റ്റിക്സിനും പ്രാദേശിക വിതരണത്തിനും ഊന്നല്‍ നല്‍കുമെന്നും ബിസ്ലെറി ചീഫ് എക്സിക്യൂട്ടീവ് ജോര്‍ജ്ജ് ഏഞ്ചലോ ചൂണ്ടിക്കാട്ടുന്നു. അതിഥി തൊഴിലാളികളും മറ്റും നാടുകളിലേയ്ക്ക് മടങ്ങുകയാണ്. ഇത് തൊഴില്‍ ചെലവ് വര്‍ദ്ധിപ്പിക്കുകയും ഇടത്തരം പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകള്‍ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും ഒപ്പം പകര്‍ച്ചവ്യാധി പിടിപെടുമോ എന്ന ഭീതിയില്‍ പലരും ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് മേഖല

എല്ലാ മേഖലയെയും പോലെ ഇലക്ട്രോണിക് മേഖലയും മെയ് അവസാനത്തോടെ 30% പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10% തൊഴിലാളികളുമായി ഉല്‍പാദനം പുനരാരംഭിക്കാന്‍ ഫോക്‌സ്‌കോണിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ജോലിക്കാരെ ലഭിക്കുന്നതാണ് ഇപ്പോള്‍ വെല്ലുവിളിയായി മാറിയിരിക്കുന്നതെന്ന് ഇന്ത്യാ സെല്ലുലാര്‍ & ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പറയുന്നു. ജീവനക്കാരുണ്ടെങ്കിലും നിലവില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ഷവോമി ഇന്ത്യ മേധാവി മനു ജെയിന്‍ പറഞ്ഞു.

എംഎസ്എംഇ

തൊഴിലാളികള്‍ ക്ഷേമപദ്ധതികള്‍ ഉള്ളതിനാല്‍ തന്നെ ഉടന്‍ മടങ്ങിവരില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ് സെക്രട്ടറി ജനറല്‍ അനില്‍ ഭരദ്വാജ് പറഞ്ഞു. 20-25% പ്രവര്‍ത്തനത്തിലൂടെ ചെറുകിട ബിസിനസുകള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ബിസിനസുകള്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ചേംബര്‍ ഓഫ് ഇന്ത്യന്‍ എംഎസ്എംഇ പ്രസിഡന്റ് മുകേഷ് മോഹന്‍ ഗുപ്ത പറഞ്ഞു.

തൊഴില്‍ ക്ഷാമവും കുറഞ്ഞ പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധന വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും കാരണം ജാം, സോസുകള്‍, ജ്യൂസുകള്‍, പ്യൂരി എന്നിവയുടെ വിതരണത്തില്‍ കുറവുണ്ടാകും. എന്നാല്‍ നിലവിലെ സ്‌റ്റോക്കുകളുടെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി തുറമുഖങ്ങളിലെ തൊഴില്‍ ക്ഷാമം കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇനിയും ഇത് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ ഫുഡ് പ്രോസസിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷാമം ഈ മേഖലയെ ഇനി വരും നാളുകളില്‍ പ്രതിസന്ധിയാക്കുമെന്നും കരുതപ്പെടുന്നു. ചെറിയ വേതനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായ ജീവനക്കാരെ ലഭിക്കില്ല എന്നതു മാത്രമല്ല, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌കൊണ്ട് മുന്നോട്ട് പോകേണ്ടി വരുമ്പോള്‍ വര്‍ധിക്കുന്ന ചെലവും അടിസ്ഥാന സൗകര്യ വികസനത്തിലെ പരിമിതികളുമെല്ലാം ഉല്‍പ്പാദനത്തെ ബാധിക്കുമെന്നതും വരും ദിനങ്ങളെ പ്രയാസത്തിലാഴ്ത്തുമെന്നതാണ് വാസ്തവം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it