കോഗ്‌നിസന്റ് 'ബെഞ്ച്‌ടൈം' കുറച്ചു; അധിക സമ്മര്‍ദ്ദത്തില്‍ ജീവനക്കാര്‍

ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി 'ബെഞ്ച്‌ടൈം' വെട്ടിക്കുറച്ച് പ്രമുഖ അമേരിക്കന്‍ ഐ.ടി കമ്പനിയായ കോഗ്‌നിസന്റ്. ഇതര കമ്പനികളില്‍ നിന്ന് പ്രോജക്ടുകള്‍ നേടാന്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സമയപരിധിയായ ബെഞ്ച്‌ടൈം 35 ദിവസമായാണ് കുറച്ചത്. 60 ദിവസം വരെ നല്‍കിയിരുന്നു ഇതുവരെ.

വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച് കോഗ്‌നിസന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ജീവനക്കാരെ കുറയ്ക്കാനുള്ള 'പ്രൂണിംഗ'് തന്ത്രത്തിന്റെ ഭാഗമാണിതെന്ന നിരീക്ഷണമാണ് ഐ.ടി മേഖലയിലുള്ളത്. 35 ദിവസത്തിനകം പ്രോജക്ട് കണ്ടെത്താനാവാത്ത ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ കമ്പനി ആവശ്യപ്പെടും.

2020 മദ്ധ്യത്തോടെ ആഗോളതലത്തില്‍ 13,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കോഗ്‌നിസന്റ് സി.ഇ.ഒ ബ്രയാന്‍ ഹംപ്റീസ് വ്യക്തമാക്കിയിരുന്നു.തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാണ്. നിരവധി മലയാളികളും കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ആകെ 2.9 ലക്ഷം ജീവനക്കാരാണ് കോഗ്‌നിസന്റിനുള്ളത്. ഇതില്‍ 70 ശതമാനത്തോളവും ഇന്ത്യയിലാണ്.

പിരിച്ചുവിടാനുദ്ദേശിക്കുന്ന 13,000 പേരില്‍ 5,000 പേരെ വീണ്ടും പരിശീലനം കൊടുത്ത് കമ്പനിയില്‍ നിലനിറുത്തിയേക്കുമെന്നാണ് സൂചന. പക്ഷേ, ഇവരുടെ പ്രകടനം തുടര്‍ന്നും തൃപ്തികരമല്ലെങ്കില്‍ പിരിച്ചുവിടലുണ്ടാകുമെന്നും എച്ച് ആര്‍ വിദഗ്ധര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it