കമ്പനികളുടെ കടബാധ്യത: ഇനി ജാമ്യം നിന്നവരും പെടും
രാജ്യത്തെ പാപ്പരത്തനിയമം കൂടുതൽ കർക്കശമാക്കുന്നു. കടക്കെണിയിൽ ആയ കമ്പനികൾക്ക് നൽകിയ തുക തിരികെ വാങ്ങാൻ ബാങ്കുകൾക്ക് ഇനിമുതൽ ജാമ്യം നിന്നവരെയും സമീപിക്കാമെന്ന പുതിയ നിയമത്തിന് ഇൻസോൾവെൻസി ആൻഡ് ബാങ്ക്‌റപ്റ്റസി ബോർഡ് ഓഫ് ഇന്ത്യ (IBBI) രൂപം നല്കിക്കൊണ്ടിരിക്കുകയാണ്.
നയം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതനുസരിച്ച് തീർപ്പാക്കൽ നടപടികളുടെ സമയത്ത് (റെസൊല്യൂഷൻ പ്രോസസ്) മുഴുവൻ പണവും തിരികെ ലഭിക്കാത്ത അവസരത്തിൽ ബാങ്കുകൾക്കും വ്യക്തികൾക്കും ജാമ്യം നിന്നിട്ടുള്ള പ്രൊമോട്ടർമാരെയും കമ്പനികളെയും സമീപിക്കാം.
ഇതാദ്യമായാണ് സർക്കാർ പ്രൊമോട്ടർമാരെയും അവരുടെ ഹോൾഡിങ് കമ്പനികളെയും നടപടികൾ നേരിടാൻ ബാധ്യസ്ഥരാക്കുന്നത്.
ഇൻസോൾവെൻസി ആൻഡ് ബാങ്ക്‌റപ്റ്റസി കോഡ് (IBC) ഉണ്ടെങ്കിലും, നിലവിലുള്ള സംവിധാനം അനുസരിച്ച് കമ്പനി കടത്തിലായാലും പ്രൊമോട്ടർമാരുടെ സ്വകാര്യ ആസ്തികൾ ബാങ്കുകൾക്ക് തൊടാൻ പോലും പറ്റില്ല. എന്നാൽ പുതിയ നയമനുസരിച്ച് ഇതിന് കഴിയും.
ഒരു വർഷത്തിലധികം എൻ.പി.എ ആയി നിലനിക്കുന്ന ഒരു കമ്പനിയുടെ പ്രൊമോട്ടർക്ക് കോർപ്പറേറ്റ് ഇൻസോൾവെൻസി റെസൊല്യൂഷൻ പ്രോസസിൽ പങ്കെടുക്കാൻ അനുമതി റദ്ദാക്കികൊണ്ട് കഴിഞ്ഞ വർഷം ഐബിസി ചട്ടം ഭേദഗതി ചെയ്തിരുന്നു.