റിലയന്‍സിനു പിന്നാലെ അവകാശ ഓഹരി വില്‍പ്പനയുമായി കൂടുതല്‍ കമ്പനികള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വില്‍പ്പന റെക്കോര്‍ഡ് തകര്‍ത്ത പ്രകടനം നടത്തിയതും നിയമങ്ങളിലുണ്ടായ അനുകൂലാവസ്ഥയും പ്രചോദനമാക്കി കൂടുതല്‍ കമ്പനികള്‍ ഫണ്ട് കണ്ടെത്താനായി അവകാശ ഓഹരി വില്‍പ്പനയിലേക്ക് തിരിയുന്നു. അവകാശ ഓഹരി വില്‍പ്പന സംബന്ധിച്ച ചട്ടക്കൂടില്‍ അഴിച്ചു പണി നടത്തിയ ദി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നടപടിയും കമ്പനികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയം കുറച്ചതും, ഇലക്ട്രോണിക് ആപ്ലിക്കേഷനും ഓഹരിയുടമകള്‍ക്ക് ഓഹരികള്‍ എളുപ്പത്തില്‍ വിറ്റഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയതുമൊക്കെ അവകാശ ഓഹരി വില്‍പ്പനയെ ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യമാക്കി.

ആദിത്യ ബിര്‍ല ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, പിവിആര്‍ എന്നിവ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍സ്, ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്‌സ് എന്നിവയുടേത് ഉടനെ ആരംഭിക്കുകയും ചെയ്യും.

സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി വിവിധ ബിസിനസുകളെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫണ്ട് സമാഹരണം എന്നത് വലിയ കടമ്പയായി മുന്നിലുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അവകാശ ഓഹരി വില്‍പ്പനയിലൂടെ കോടികള്‍ സമാഹരിച്ചത്. ഇതോടെ എളുപ്പത്തില്‍ ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗമായി പല കമ്പനികളും അവകാശ ഓഹരി വില്‍പ്പനയെ കാണുന്നു. ഇത്തരത്തില്‍ വന്‍തോതിലുള്ള ഫണ്ട് സമാഹരണം അടുത്ത കാലത്തൊന്നും അവകാശ ഓഹരി വില്‍പ്പനയിലൂടെ ഉണ്ടായിട്ടില്ല. റിലയന്‍സിനു പിന്നാലെ കൂടുതല്‍ കമ്പനികള്‍ ഈ വഴി തെരഞ്ഞെടുത്താല്‍ 2020 കലണ്ടര്‍ വര്‍ഷം ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വില്‍പ്പനയ്ക്കാകും സാക്ഷ്യം വഹിക്കുക. ഇതിനു മുമ്പ് 1990 കളിലാണ് ഏറ്റവും കൂടുതല്‍ അവകാശ ഓഹരി വില്‍പ്പന നടന്നിട്ടുള്ളത്. 1990 മുതല്‍ 1996 വരെ പ്രതിവര്‍ഷം ശരാശരി 240 അവകാശ ഓഹരി വില്‍പ്പന നടന്നിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it