ഇലട്രോണിക്‌സ് വ്യവസായ മേഖല വന്‍ പ്രതീക്ഷയില്‍

ഇലട്രോണിക് ഉല്‍പ്പന്ന നിര്‍മ്മാണവും കയറ്റുമതിയും ഉത്തേജിപ്പിക്കാനുതകുന്ന സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെടുന്ന കേന്ദ്ര ബജറ്റില്‍ സ്ഥാനം പിടിക്കുമെന്നു സൂചന. ആഗോള വിതരണ ശൃംഖലയുടെ അമരക്കാരായ ആപ്പിളും സാംസങ്ങുമടക്കമുള്ള പ്രമുഖ കമ്പനികള്‍ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ താല്‍പ്പര്യമെടുക്കുന്ന സാഹചര്യം പരമാവധി മുതലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

പുതിയ ബജറ്റില്‍ 36000 കോടിയുടെ സബ്സിഡ് ഇലട്രോണിക്സ് നിര്‍മ്മാണ മേഖലയ്ക്കായി നീക്കിവക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികള്‍. നിര്‍മ്മാണവുമായി ബന്ധപ്പെട്ട സഹായം, ക്രെഡിറ്റ് സംവിധാനം ഒരുക്കല്‍, പലിശയിലുള്ള ഇളവ് എന്നീ മൂന്ന് കാര്യങ്ങളില്‍ ഇന്ത്യയിലെ വ്യവസായങ്ങളെ സഹായിക്കുന്ന നിര്‍ദ്ദേശവുമുണ്ടാകാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വന്‍കിട മൊബൈല്‍ കമ്പനികളും ഇലട്രോണിക്സ് കമ്പനികളും നിര്‍മ്മാണത്തിനും ഉപകരണങ്ങള്‍ കൂട്ടി യോജിപ്പിക്കുന്നതിനുമടക്കം ചൈനയേയും വിയറ്റ്നാമിനേയും ആശ്രയിക്കുന്നത് ഇന്ത്യയിലേക്ക് വഴിതിരിച്ചുവിടാനുളള പദ്ധതി അന്തിമഘട്ടത്തിലാണെന്ന് വ്യവസായ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ട സബ്സിഡിയും മറ്റ് ഇളവുകളും നല്‍കി പരിരക്ഷിക്കാനുളള പദ്ധതിയും തയ്യാറായിട്ടുണ്ട്. ലാവ പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ ക്ഷീണിച്ച അനുഭവം മനസ്സിലാക്കിയാണ് സാമ്പത്തിക നയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതെന്നും ധനകാര്യവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.പ്രാദേശിക വായ്പയെടുക്കുന്നതിന് നിര്‍മ്മാതാക്കള്‍ക്കു പലിശ സബ്സിഡി നല്‍കണമെന്ന നിര്‍ദേശം ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മുന്നോട്ടുവച്ചിരുന്നു. റോഡുകള്‍, വൈദ്യുതി, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടൊപ്പം നികുതി ഇളവും സുഗമമായ കസ്റ്റംസ് ക്ലിയറന്‍സ് സൗകര്യവും ഉള്‍പ്പെടുന്ന വ്യാവസായിക മേഖലകള്‍ സ്ഥാപിക്കുകയെന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം.

ആപ്പിളിനെയും സാംസങ് ഇലക്ട്രോണിക് വിതരണക്കാരെയും രാജ്യത്ത് ഫാക്ടറികള്‍ തുറക്കുന്നതിനായി ആകര്‍ഷിക്കുന്നതിന് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡി വായ്പ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2025 ഓടെ മൊത്തം 190 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്കു കഴിയണമെന്നതാണ് ലക്ഷ്യം.ഇപ്പോള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത് 24 ബില്യണ്‍ ഡോളറിന്റേതാണ്.ആപ്പിളിനും സാംസങ്ങിനുമായി ഉയര്‍ന്ന നിലവാരമുള്ള മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ നിര്‍മ്മിക്കുന്നതോടെ യൂറോപ്പിലേക്കും യുഎസിലേക്കും കയറ്റുമതി കേന്ദ്രീകരിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ സമ്മര്‍ദ്ദം നേരിടുന്ന മോദി സര്‍ക്കാര്‍ വിദേശ ഘടക നിര്‍മാതാക്കളെ ആകര്‍ഷിക്കാനും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ ഉല്‍പാദന വിഹിതം മൊത്ത ആഭ്യന്തര
ഉല്‍പ്പാദനത്തിന്റെ നാലിലൊന്നായി ഉയര്‍ത്താനും പ്രതിജ്ഞാബദ്ധമാണ്. മോശം റോഡും തുറമുഖ സൗകര്യങ്ങളും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതിനാല്‍ മോദിക്കു പ്രിയംകരമായ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പരിപാടി പുരോഗമിക്കുന്നില്ലെന്ന വിമര്‍ശനം വ്യാപകമാകുന്നതും ഉത്ക്കണ്ഠയ്ക്കിടയാക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it