പശ്ചിമേഷ്യാ സംഘര്‍ഷം: ജാഗ്രതയോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍, ഇറാനിയന്‍ വ്യോമമേഖലയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍ ജാഗ്രത പാലിക്കാനും സാധ്യമാകുന്നത്ര അതുവഴിയുള്ള പറക്കല്‍ ഒഴിവാക്കാനും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഔദ്യോഗിക നിര്‍ദ്ദേശം.
അതേസമയം, ഇറാനിയന്‍ വ്യോമമേഖലയ്ക്ക് മുകളിലൂടെ പറക്കുന്നത് നിര്‍ത്താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഒരു എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് പറഞ്ഞു. 'ജാഗ്രത പാലിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഞങ്ങള്‍ അത് ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഒരു റൂട്ട് മാറ്റവും ആസൂത്രണം ചെയ്യുന്നില്ല, 'അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് പറക്കുന്ന മിക്കവാറും എല്ലാ വിമാനങ്ങളും യൂറോപ്പിലേയും യു.എസിലേയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇറാനിയന്‍ വ്യോമമേഖല ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ എയര്‍ ഇന്ത്യയാണ് പശ്ചിമ ദിശയിലേക്ക് ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത്.
വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യു.എസ്. വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline