ചൈനയിലേക്കു വിടാനിരുന്ന ക്രൂഡ് ഓയില്‍ ആദായ വിലയ്ക്ക് വാങ്ങി ഇന്ത്യ
അവിചാരിതമായി വന്നുപെട്ട അവസരം മുതലാക്കി താഴ്ന്ന വിലയ്ക്ക് നിലവാരമുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍ മികവു കാട്ടുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ആണ്.
ചൈനയുടെ ശുദ്ധീകരണ ഉല്‍പാദനം പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ വരെ വെട്ടിക്കുറച്ചിരിക്കുകയാണ്. അതോടെയാണ് മെഡിറ്ററേനിയന്‍, ലാറ്റിന്‍ അമേരിക്ക പ്രദേശങ്ങളില്‍ നിന്ന് ചൈനയിലേക്കു വിടാന്‍ നിശ്ചയിച്ചിരുന്ന ക്രൂഡിന്റെ കാര്യത്തില്‍ അനിശ്ചിതത്വം വന്നതും ഇന്ത്യന്‍ കമ്പനികള്‍ രംഗത്തു വന്നു വിലപേശല്‍ ആരംഭിച്ചതും. കപ്പല്‍ കടത്തു കൂലിയില്‍ 50 ശതമാനത്തോളം കുറവിനു പുറമേ ബാരലിന് സ്‌പോട്ട് വിലയില്‍ 3 മുതല്‍ 5 ഡോളര്‍ വരെ കിഴിവ് ലഭിക്കുകയും ചെയ്യുന്നു.
കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആഗോള അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളറായിരുന്നത് 60 ഡോളറിലേക്കാണ് താഴ്ന്നത്. ഇതിനും പുറമേയാണ് ബിപിസിഎല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് വന്‍ ഇടപാടുകളിലായി കുത്തനെ കിഴിവു വാങ്ങിയത്. അതേസമയം, കുറഞ്ഞ വിലയ്ക്ക് ക്രൂഡ് കിട്ടുന്നത് ഉപഭോക്താക്കള്‍ക്കു പ്രയോജനപ്പെടുമോയെന്ന ചോദ്യം ബാക്കി.
ഇന്ത്യന്‍ വിപണികള്‍ക്കുള്ള അനുകൂല സാഹചര്യം ചൈനയിലൂടെ ഞങ്ങള്‍ക്ക് തുറന്നുകിട്ടി - ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ റിഫൈനറികളുടെ തലവന്‍ ആര്‍. രാമചന്ദ്രന്‍ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പക്ഷേ, ചരക്ക് കൂലി ഉയര്‍ന്നതായതിനാല്‍ മെഡിറ്ററേനിയന്‍, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുക സാധാരണ നിലയില്‍ ലാഭകരമല്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline