ഇന്ത്യൻ മഞ്ഞൾ: ഇറാൻ ഉപരോധത്തിന്റെ അപ്രതീക്ഷിത ഇര
ഇറാനെതിരെയുള്ള യുഎസ് ഉപരോധം ഇന്ത്യയുടെ മഞ്ഞൾ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യൻ മഞ്ഞളിന്റെ ഏറ്റവും വലിയ വിപണിയാണ് ഇറാൻ.
ഇറാൻ ഉപരോധത്തിൽ, യുഎസ് ഇന്ത്യക്കനുവദിച്ചിരുന്ന ആറു മാസത്തെ ഇളവ് മേയിൽ അവസാനിച്ചതോടെ ഇറാനിലേക്കുള്ള കയറ്റുമതി അപ്പാടെ നിലച്ചിരിക്കുകയാണ്. മഞ്ഞളിന് ഇപ്പോൾ വൻകിട ഓർഡറുകൾ ലഭിക്കുന്നില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനു പുറമെ ഇന്ത്യൻ മഞ്ഞളിന് ഡിമാൻഡുള്ളത് ബംഗ്ലാദേശിലാണ്. എന്നാൽ ഇറാനെപോലെ വലിയ ഓർഡറുകൾ ബംഗ്ലാദേശിൽ നിന്ന് ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
2018-19 സാമ്പത്തിക വർഷത്തിൽ 1,20,000 ടണ്ണിന്റെ റെക്കോർഡ് കയറ്റുമതിയ്ക്ക് ശേഷമാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ, മൊത്തം 1,07,300 ടൺ മഞ്ഞൾ കയറ്റുമതി ചെയ്തതിൽ 13,000 ടണ്ണും ഇറാനാണ് വാങ്ങിയത്.
ആഭ്യന്തര വിപണിയിൽ വില ഇടിയാനും ഇതു കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.