'നിസാൻ കേരളം വിടില്ല, ഡ്രൈവർ രഹിത കാറുകളുടെ റിസർച്ച് ഹബ് ഉടൻ'
നിസാൻ കമ്പനി കേരളം വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിയുടെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവന്തപുരം ടെക്നോപാർക്കിൽ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും മുൻപ് സർക്കാർ മുന്നോട്ടുവെച്ചിരുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അക്കാര്യത്തിൽ കമ്പനിയ്ക്ക് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രോജക്ടിനായി ഏകജാലക സംവിധാനം, ഹബ്ബിന് സമീപം വേണ്ട സോഷ്യൽ, ഫിസിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ നടപ്പാക്കാത്തതിൽ കമ്പനി അതൃപ്തി അറിയിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. കമ്പനി അധികൃതർക്ക് ടോക്കിയോയിൽ നിന്നു തിരുവനന്തപുരത്തേക്കു നേരിട്ടു വിമാന സർവീസ് വേണമെന്ന ആവശ്യവും പലതവണ ഉന്നയിച്ചിരുന്നു.
ഡിജിറ്റൽ ഹബ് ആയി പ്രവർത്തിക്കാനുള്ള ഗ്രേഡ് എ സ്പേസ് ടെക്ക്‌നോപാർക്കിൽ ഇല്ലാത്തതിനാൽ, ഇൻഫോസിസ് ക്യാമ്പസിൽ താൽക്കാലിക സജ്ജീകരണത്തിലാണ് ഇപ്പോൾ ഹബ് പ്രവർത്തിക്കുന്നത്. അതേസമയം, സർക്കാർ വാഗ്ദാനം ചെയ്തതുപോലെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നല്കാൻ രജിസ്‌ട്രേഷൻ വകുപ്പ് തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു.
എയർ കണക്ടിവിറ്റി നൽകുന്ന കാര്യം കേന്ദ്ര വ്യോമയാന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും കഴിഞ്ഞയാഴ്ച ഒഴിവാക്കി നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്ന പോലെ കമ്പനി കേരളം വിടേണ്ട സാഹചര്യം ഇല്ലെന്നും പുതിയ വികസന പദ്ധതികളുമായി നിസാൻ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡ്രൈവർ രഹിത കാറുകൾക്കും ഇലക്ട്രിക് വാഹങ്ങൾക്കും വേണ്ട റിസർച്ച് ഹബ് തിരുവനന്തപുരത്ത് തുടങ്ങാനുള്ള പദ്ധതിയിലാണെന്നും സർക്കാർ വ്യക്തമാക്കുന്നു.