മുംബൈ-പൂനെ ഹൈപ്പര്‍ലൂപ്പ് നിര്‍മ്മാണം അടുത്ത വര്‍ഷം
മുംബൈ-പൂനെ ഹൈപ്പര്‍ലൂപ്പ് പദ്ധതിയുടെ നിര്‍മ്മാണം
അടുത്ത വര്‍ഷം ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന
വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ഇന്ത്യ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) നൗഷാദ്
ഊമര്‍. 60,500 കോടി രൂപയുടെ നിക്ഷേപത്തോടെ ഹൈപ്പര്‍ലൂപ്പ് പൂര്‍ണ തോതില്‍
പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 130 കിലോ മീറ്റര്‍ അകലെയുള്ള ഈ രണ്ട്
നഗരങ്ങള്‍ക്കിടയിലെ യാത്രാ സമയം നാല് മണിക്കൂറില്‍ നിന്ന് 23 മിനിറ്റായി
കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വേഗത
കൊണ്ട് ഗതാഗത വിപ്ലവം സൃഷ്ടിക്കുന്ന ഹൈപ്പര്‍ ലൂപ്പ് ട്രെയിന്‍
ഓടിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതീക്ഷിച്ച രീതിയിലാണ്
മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് നൗഷാദ് ഊമര്‍ മുംബൈയില്‍ അറിയിച്ചു.
പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനകം
നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടം നാല് വര്‍ഷത്തിനുള്ളില്‍
പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. രണ്ടാം ഘട്ടം അടുത്ത നാല്
വര്‍ഷത്തിനുള്ളിലും.
തൂണുകളില്‍ സ്ഥാപിക്കുന്ന ഭീമന്‍ കുഴലിലൂടെ (ട്യൂബ്) കുതിക്കുന്ന 'പോഡ്' ആണ് ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍. സാധാരണ ട്രെയിന്‍ പോലെ പാളങ്ങളോ, കമ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ചക്രങ്ങളോ ഇല്ല. ട്യൂബിലെ മര്‍ദ്ദം വളരെ കുറഞ്ഞ കാന്തിക മണ്ഡലത്തില്‍, കാന്തിക വികര്‍ഷണത്താല്‍ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകള്‍ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന മാഗ്‌നറ്റിക് ലെവിറ്റേഷന്‍ (മാഗ്ലെവ്) സാങ്കേതിക വിദ്യയാണിത്.
മുംബൈ
നഗരത്തില്‍ ഭൂഗര്‍ഭ തുരങ്കത്തിലൂടെയാകും ഹൈപ്പര്‍ലൂപ്പ്. നഗരം
പിന്നിടുമ്പോള്‍ ഭൂമിക്ക് മീതേ വരും. ആദ്യഘട്ടം 11.8 കിലോമീറ്റര്‍ -ചെലവ്
3,550 കോടി രൂപ. രണ്ടാംഘട്ടം 117 കിലോമീറ്ററിനു 57,000 കോടി രൂപ.
വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ദുബായിലെ ഡിപി വേള്‍ഡിന്റെ പിന്തുണയോടെ
ആദ്യ ഘട്ടത്തില്‍ നിക്ഷേപം നടത്തും.
ശൂന്യ
ഘര്‍ഷണത്തിലാകും പോഡ് നീങ്ങുന്നത്.അതിനാല്‍ 700 കി. മീറ്റര്‍ വേഗതയിലും
കപ്പിലെ കാപ്പി തുളുമ്പില്ല.ശബ്ദവും പുകയും അന്യം. ഇന്ധനച്ചെലവുമില്ല.
പോഡിനും ട്യൂബിനും ജനാലകള്‍ ഇല്ലാത്തതിനാല്‍ പോഡിനകത്ത് പുറം കാഴ്ചകളുടെ
സിമുലേറ്റഡ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും.റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന
കോടീശ്വരന്റെ കമ്പനിയാണ് വെര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പ് വണ്‍.മുംബൈ-പൂനെ
ഹൈപ്പര്‍ലൂപ്പ് പദ്ധതിയുടെ നിര്‍മ്മാണത്തിനു മഹാരാഷ്ട്ര സര്‍ക്കാര്‍
താമസിയാതെ ടെന്‍ഡര്‍ വിളിക്കും.
ഹൈപ്പര്‍ലൂപ്പ്
പരീക്ഷണം അമേരിക്കയിലെ ലാസ് വെഗാസിന് സമീപമുള്ള നെവാദ മരുഭൂമിയില്‍
പുരോഗമിക്കുകയാണിപ്പോഴും. 2017 മുതല്‍ പരീക്ഷണം നടക്കുന്നത് 1,640 അടി
നീളവും 11 അടി വ്യാസവുമുള്ള ട്യൂബിലാണ്.ഒഴിഞ്ഞ പോഡ് ട്യൂബിലൂടെ അനേകം തവണ
ഓടിച്ചു. മണിക്കൂറില്‍ 380 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്. 800 മുതല്‍ 1000 കി. മീറ്റര്‍ വരെ വേഗതയാണ് ലക്ഷ്യം.
റോട്ടറി മോട്ടോറിന്റെ പരിഷ്‌കരിച്ച പതിപ്പായ ലീനിയര്‍ ഇലക്ട്രിക്
മോട്ടോറിലാണ് പോഡുകള്‍ ഓടുന്നത്.
ശക്തിയേറിയ
വൈദ്യുതകാന്തങ്ങളുടെ സഹായത്തോടെ പാളങ്ങളില്‍ സ്പര്‍ശിക്കാതെ പൊങ്ങി
സഞ്ചരിക്കുന്ന അതിവേഗ ട്രെയിനുകളിപ്പോഴുണ്ട്. പക്ഷേ, ഇത്തരം മഗ്ലെവ്
ട്രാക്കുകള്‍ നിര്‍മിക്കാനുള്ള ചെലവ് ദുര്‍വഹമാണ്. 'മഗ്ലെവ്' സങ്കേതം
ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1971 ലാണ്. സങ്കീര്‍ണതകളും ഉയര്‍ന്ന ചെലവും
കാരണം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങാന്‍ 2004
വരെ കാക്കേണ്ടി വന്നു. ചൈനയിലെ ഷാങ്ഹായിലാണ് ആദ്യത്തെ മാഗ്‌നറ്റിക്
ട്രെയിന്‍ ഓടിത്തുടങ്ങിയത്.