ടാറ്റയ്‌ക്കെതിരായ മാനനഷ്ടക്കേസ് പിന്‍വലിച്ച് നുസ്ലി വാഡിയ

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്കും ടാറ്റ സണ്‍സ് ഡയറക്ടര്‍മാര്‍ക്കും എതിരെ നല്‍കിയ മാനനഷ്ടക്കേസുകള്‍ ബോംബെ ഡൈയിംഗ് ചെയര്‍മാന്‍ നുസ്ലി വാഡിയ പിന്‍വലിച്ചു.3,000 കോടി രൂപ നഷ്ട പരിഹാരമായി ആവശ്യപ്പെട്ടുള്ള കേസ് പിന്‍വലിക്കുമെന്ന വാഡിയയുടെ തീരുമാനം അഭിഭാഷകന്‍ ആര്യാമ സുന്ദരമാണ് സുപ്രീം കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാഡിയയെ അഭിനന്ദിച്ചു.

ടാറ്റയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട തനിക്കെതിരെ രത്തന്‍ ടാറ്റയും ടാറ്റ സണ്‍സിലെ മറ്റ് ഡയറക്ടര്‍മാരും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് 2016 ലാണ് വാഡിയ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയത്. സൈറസ് മിസ്ത്രിയുടെ അടുപ്പക്കാരനായിരുന്ന വാഡിയ, രത്തന്‍ ടാറ്റ അധികാരം തിരികെ പിടിച്ചതിന് പിന്നാലെയാണ് പുറത്തായത്.

നുസ്ലി വാഡിയയെ ടാറ്റയും മറ്റുള്ളവരും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കേസിന്റെ വാദം നടക്കവേ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.ഇക്കാര്യം വ്യക്തമാക്കിയുള്ള ടാറ്റയുടെ പ്രസ്താവന കണക്കിലെടുത്ത് കേസ് പിന്‍വലിക്കുന്നതാകും ഉചിതമെന്ന് കോടതി അഭിപ്രായപ്പെടുകും ചെയ്തു. മാനനഷ്ടക്കേസിലെ തര്‍ക്കങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വാഡിയയോടും ടാറ്റയോടും കോടതി നിര്‍ദേശിച്ചിരുന്നു. നിങ്ങള്‍ വലിയ വ്യവസായികളാണെന്നും കേസ് ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്നുമായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it