570000 കോടി രൂപയുടെ വിപണിയാകാന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി
ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം പെരുകുന്നതും ഡിജിറ്റൈസേഷന്‍ വേഗത്തില്‍ വളരുന്നതും ഇന്ത്യയുടെ ഓണ്‍ലൈന്‍ ഫുഡ് ഇന്‍ഡസ്ട്രിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. 2022 ഓടെ 800 കോടി ഡോളറിന്റെ (ഏകദേശം 57000 കോടി രൂപ) ബിസിനസാകും ഈ മേഖലയില്‍ ഉണ്ടാകുക. 25-30 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടാവുകയെന്ന് പഠനങ്ങള്‍ പറയുന്നു. ഏറെ സൗകര്യപ്രദമാണെന്നതും ഡിസ്‌കൗണ്ടുകളും ഭക്ഷണ വൈവിധ്യവുമാണ് ഈ മേഖലയ്ക്ക് നേട്ടമാകുന്നത്. വിവിധ ഫുഡ് ടെക് കമ്പനികള്‍ക്ക് രാജ്യത്തെ 500 ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഗുഗ്‌ളും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഓണ്‍ലൈന്‍ വാങ്ങല്‍ ശേഷി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 1300 കോടി ഡോളറിന്റേതാകും. 25 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നത്. പല ഫുഡ് ടെക് കമ്പനികളുടെയും വളര്‍ച്ച ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആറുമടങ്ങ് വരെയായെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്ത് സൊമാറ്റോയും സ്വിഗ്ഗിയുമാണ് രാജ്യത്തെ ഫുഡ് ഡെലിവറി വിപണിയെ നയിക്കുന്നത്. 35 കോടി ഡോളറിലേറെ മുടക്കി, ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സിനെ കൂടി ഏറ്റെടുക്കുകയാണ് സെമോറ്റോ.
അതേസമയം, ഡെലിവറി ചാര്‍ജ്, ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലുള്ള ആശങ്ക, ഇഷ്ടപ്പെട്ടത് കസ്റ്റമൈസ്ഡ് ആയി തെരഞ്ഞെടുക്കാനുള്ള സൗകര്യം ഇല്ലാത്തത് തുടങ്ങി നിരവധി കാരണങ്ങള്‍ ഉപഭോക്താക്കളില്‍ പലരെയും ഇപ്പോഴും അലട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline