ആറാം ദിവസവും പെട്രോള്‍ ഡീസല്‍ വിലവര്‍ധന; ഒരാഴ്ചയില്‍ കൂട്ടിയത് മൂന്നു രൂപയില്‍ കൂടുതല്‍
കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നത് ആറാം തവണ. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 3.31 രൂപയും ഡീസലിന്റെ ലിറ്ററിന് 3.42 രൂപയും ഉയര്‍ന്നു. സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 57 പൈസയും ഡീസല്‍ വില 59 പൈസയും ഉയര്‍ത്തി. ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 40 ഡോളറില്‍ താഴെ എത്തിയപ്പോള്‍ ഇന്ത്യയില്‍ ഇന്ധന നിരക്ക് ഇപ്പോള്‍ നാലര മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
കഴിഞ്ഞ മാസത്തെ എക്‌സൈസ് തീരുവ വര്‍ധനയാണ് ഇത്രയും പെട്ടെന്നുള്ള ഉയര്‍ച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് എക്‌സൈസ് തീരുവ ഇനത്തില്‍ വര്‍ദ്ധിപ്പിച്ചത്. അന്ന് ലോക്ഡൗണ്‍ ആയതിനാലും എണ്ണക്കമ്പനികളും പെട്രോള്‍ പമ്പ് ഉടമകളുമായുള്ള വിലയിലെ ചേര്‍ച്ചക്കുറവും പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡ് താഴ്ന്ന നിലയിലായിരുന്നതിനാല്‍ വര്‍ദ്ധനവിന്റെ ആഘാതം ഉപയോക്താക്കളിലേക്ക് എത്തിയില്ല. എന്നാല്‍ ക്രൂഡ് ഓയ്ല്‍ വില ഉയര്‍ന്നപ്പോള്‍ പെട്രോള്‍ ഡീസല്‍ ആഭ്യന്തര വിലവര്‍ധനവും വന്നു.
പ്രധാന നഗരങ്ങളിലെ വര്‍ധനവ് ഇങ്ങനെയാണ് :
- ഡല്‍ഹി - 74.57 രൂപ
- മുംബൈ - 81.53 രൂപ
- ചെന്നൈ - 78.47 രൂപ
- ഹൈദരാബാദ് - 77.41 രൂപ
- ബെംഗളൂരു -76.98 രൂപ
- കൊച്ചി - 74.61 രൂപ
പ്രമുഖ നഗരങ്ങളിലെ ഡീസൽ വില:
- ഡൽഹി - 72.81 രൂപ
- മുംബൈ - 71.48 രൂപ
- ചെന്നൈ - 71.14 രൂപ
- ഹൈദരാബാദ് - 71.16 രൂപ
- ബെംഗളൂരു - 69.22 രൂപ
- കൊച്ചി - 68.76 രൂപ
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline