തേജസ് എക്സ്പ്രസിന് മാസ ലാഭം 70 ലക്ഷം
രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ആദ്യ മാസം 70 ലക്ഷം രൂപ ലാഭം നേടി. ടിക്കറ്റ് വരുമാനം 3.70 കോടി രൂപ. ചെലവ് മൂന്നു കോടി രൂപയും.
ഒക്ടോബര്‍ അഞ്ചിന് ഓടിത്തുടങ്ങിയ ലക്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസാണ് ഒക്ടോബര്‍ 28 നുള്ള കണക്കുപ്രകാരം 21 ദിവസം കൊണ്ട് മികച്ച ലാഭമുണ്ടാക്കിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ കീഴിലുള്ള ട്രെയിന്‍ ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഓരോ ദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. ടിക്കറ്റിനത്തില്‍ 17.50 ലക്ഷം രൂപ ശരാശരി പ്രതിദിന വരുമാനമുണ്ട്. 80-85 ശതമാനം സീറ്റുകളും നിറയുന്നു.
യാത്രയോടൊപ്പം ഭക്ഷണം, 25 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, വൈകിയോടിയാല്‍ നഷ്ടപരിഹാരം എന്നിവ തേജസ് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ലഭിക്കും. ലോകോത്തര നിലവാരമുള്ള 50 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 150 ട്രെയിനുകള്‍ ഓടിക്കാനും അവസരമൊരുക്കുന്നതിന് റെയില്‍വേ തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് തേജസ് എക്സ്പ്രസ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline