ഗിഫ്റ്റ് കാർഡ് സ്റ്റാർട്ടപ്പ് ക്വിക് സിൽവറിനെ ഏറ്റെടുത്ത് പൈൻ ലാബ്‌സ്
ഗിഫ്റ്റ് കാർഡ് ടെക്നോളജി കമ്പനിയായ ക്വിക് സിൽവറിനെ 11 കോടി രൂപയ്ക്ക് ഏറ്റെടുത്ത് പേയ്മെന്റ് സ്റ്റാർട്ടപ്പ് പൈൻ ലാബ്‌സ്. മലയാളിയായ പ്രതാപ് ടി.പിയും സുഹൃത്തുക്കളും ചേര്‍ന്ന് 2006 ലാണ് സംരംഭം ആരംഭിച്ചത്.
ക്വിക് സിൽവറിന്റെ കോർപറേറ്റ് ഗിഫ്റ്റിംഗ്, ഗിഫ്റ്റ് കാർഡ് പ്രോഗ്രാമുകൾക്ക് ഇപ്പോൾത്തന്നെ നിരവധി ക്ലയന്റുകൾ ഉണ്ട്. ഒബറോയ് ഹോട്ടൽസ്, ആമസോൺ, ഫ്ലിപ്കാർട്ട്, ബിഗ് ബസാർ എന്നിവർ ഇവയിൽ ചിലരാണ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉപയോഗിക്കാവുന്ന ഗിഫ്റ്റ് കാര്‍ഡുകളാണ് കമ്പനി ലഭ്യമാക്കുന്നത്.
ആമസോൺ, സിസ്റ്റെമാ ഏഷ്യ ഫണ്ട്, ആക്സൽ ഇന്ത്യ, ഹീലിയോൺ വെൻച്വർ പാർട്ട്നേഴ്സ് എന്നിവർ ക്വിക് സിൽവറിന്റെ നിക്ഷേപക നിരയിലുണ്ട്. യുഎസിൽ ഗിഫ്റ്റ് കാർഡുകൾക്കുള്ള ജനപ്രീതി കണ്ടിട്ടാണ് ഇന്ത്യയിൽ ആ ബിസിനസ് തുടങ്ങാൻ നിലവിൽ സിഇഒ ആയ കുമാർ സുദർശനും മറ്റൊരു സുഹൃത്തായ ഭാസ്‌കർ വാസുദേവനും കൂടി തീരുമാനിച്ചത്.
പേയ്മെന്റ് സ്റ്റാർട്ടപ്പായ പൈൻ ലാബ്‌സിന് 2015 മുതലേ സ്വന്തമായി പൈൻ പെർക്സ് എന്ന ഗിഫ്റ്റിംഗ് ബിസിനസുണ്ട്. കഴിഞ്ഞ മേയിൽ തേമാസെക്, പേ പാൽ എന്നിവരിൽ നിന്ന് കമ്പനി 125 ദശലക്ഷം മില്യൺ ഡോളർ ഫണ്ട് സ്വരൂപിച്ചിരുന്നു.
ഏറ്റെടുക്കലിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഗിഫ്റ്റ് സൊല്യൂഷൻ ബിസിനസായി മാറും പൈൻ ലാബ്‌സിന്റേത്. 250 ൽ പരം ഉപഭോക്താക്കളും റീറ്റെയ്ലർമാരും, 1500 എന്റർപ്രൈസ് കസ്റ്റമേഴ്സും ഇനി പൈൻ ലാബ്‌സിന് സ്വന്തം.