ജെറ്റിന്റെ 15% ഓഹരി എസ്ബിഐയുടെ കൈയ്യിലേക്ക്
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്സിന്റെ 15 ശതമാനം ഓഹരി എസ്ബിഐയ്ക്ക് ലഭിക്കുമെന്ന് റിപ്പോർട്ട്. കടം ഇക്വിറ്റിയാക്കി മാറ്റാൻ (debt to equity swap) എയർലൈന് അനുമതി ലഭിക്കുന്നതോടെയാണിത്.
എസ്ബിഐയ്ക്ക് കമ്പനി നൽകാനുള്ള തുക ഇതോടെ 15 ശതമാനം ഓഹരിയാക്കി ബാങ്ക് കൈവശം വെക്കും.
അടുത്തമാസം ഓഹരിയുടമകളോട് ഡെറ്റ്-ഇക്വിറ്റി സ്വാപ് നടത്താനുള്ള അനുമതി തേടുമെന്നാണ് ജെറ്റ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം കൂടുതൽ ഫണ്ട് സ്വരൂപിക്കാനും ബാങ്കുകൾ നോമിനേറ്റ് ചെയ്യുന്ന ഒരു വ്യക്തിയെ കമ്പനിയുടെ ബോർഡിൽ ഉൾപ്പെടുത്താനുമുള്ള അനുമതി തേടും.
ഡെറ്റ്-ഇക്വിറ്റി സ്വാപ് നടപ്പായാൽ,ബാങ്കുകളെല്ലാം കൂടി 30 ശതമാനം ഓഹരി നേടും.
അതേസമയം, ജെറ്റിന്റെ രണ്ടാമത്തെ വലിയ ഷെയർഹോൾഡർ ആയ എത്തിഹാദിന്റെ ഓഹരിവിഹിതം 24 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരുകയും ചെയ്യും.