മഴ കുറഞ്ഞാൽ കൺസ്യൂമർ കമ്പനികൾ ആശങ്കപ്പെടേണ്ട കാര്യമുണ്ടോ?

മൺസൂൺ മഴകുറയുമ്പോൾ സാധാരണയായി വലയുന്നത് കർഷകരാണ്. പക്ഷെ സമ്പദ് വ്യവസ്ഥ വളർന്നതോടെ കർഷകരുടെ തളർച്ച ബിസിനസുകളേയും ബാധിച്ചു തുടങ്ങി.

ഗ്രാമീണ ജനതയുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് ഇപ്പോൾ ഏറ്റവുമാദ്യം ബാധിക്കുന്നത് ഉപഭോക്‌തൃ വിപണിയെയാണ്.
അതുകൊണ്ടുതന്നെ, ഇത്തവണ സാധാരണയിലും കുറഞ്ഞ മഴയായിരിക്കുമെന്ന സ്കൈമെറ്റിന്റെ റിപ്പോർട്ട് കൺസ്യൂമർ ഗുഡ്‌സ് വിപണിയിലും ആശങ്ക പടർത്തിയിട്ടുണ്ട്.

കുറഞ്ഞ ജിഡിപി വളർച്ച, വിലസൂചികയിലെ ഇടിവ്, സാധാരണയിലും ദൈർഘ്യം കൂടിയ ശൈത്യം എന്നിവ രാജ്യത്തെ ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ മഴ കുറയുകകൂടി ചെയ്താൽ, അത് പ്രശ്‌നം കൂടുതൽ വഷളാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമീണ മേഖലയിൽ വരുമാനം കുറയുന്നതുകൊണ്ട് കമ്പനികൾക്ക് വില്പന കുറയുമോ എന്ന സംശയം എല്ലാവരുമുന്നയിക്കാറുണ്ട്. എന്നാൽ കേട്ടോളൂ; രാജ്യത്തെ എഫ്എംസിജി കമ്പനികളുടെ വളർച്ച നയിക്കുന്നത് ഇപ്പോൾ ഗ്രാമങ്ങളാണ്.

നീൽസൻ ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2017-18 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ ഉപഭോഗം 9.7 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ, നഗരങ്ങളിൽ ഉപഭോഗം 8.6 ശതമാനമേ വളർന്നുള്ളൂ. റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ കണക്കുകൾ അനുസരിച്ച് എഫ്എംസിജി വ്യാപാരത്തിന്റെ 40-45 ശതമാനം വരുമാനം ഗ്രാമീണ മേഖലയിൽ നിന്നാണ്.

രാജ്യത്തിൻറെ കാർഷിക സമ്പദ് വ്യവസ്ഥയ്ക്ക് തകരാറ് സംഭവിച്ചാൽ ഇവിടത്തെ 10 കോടി കർഷകരുടെ വരുമാനത്തെ ഇത് ബാധിക്കും. ക്രയശേഷി കുറയും. ഇതാണ് കൺസ്യൂമർ ഗുഡ്‌സ് കമ്പനികളുടെ ആശങ്കക്ക് പിന്നിലെ പ്രധാന കാരണം.

വാഹന നിർമാതാക്കളും അൽപം ആശങ്കയിലാണ്. പാസഞ്ചർ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും വളരെ മോശം പ്രകടനം കാഴ്ചവെച്ച വർഷമായിരുന്നു 2018-19. പാസഞ്ചർ വാഹനങ്ങളുടെ വില്പന 2 മുതൽ 3 ശതമാനം വരെയായിരുന്നു. ഇരുചക്രവാഹനങ്ങൾ 5 മുതൽ 6 ശതമാനം വരെയും.

കഴിഞ്ഞ വർഷങ്ങളിൽ നഗരങ്ങളിലെ സെയിൽസിലുണ്ടാകുന്ന കുറവ് നികത്തിയിരുന്നത് ഗ്രാമീണ മേഖലയിലെ വിൽപനയായിരുന്നു. ഇത്തവണ ഗ്രാമീണ മേഖലയിൽ ഡിമാൻഡ് കുറഞ്ഞാൽ വാഹന നിർമ്മാണ മേഖലയും പ്രതിസന്ധിയിലാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it