ടാറ്റ സണ്‍സിന് കൈമാറുന്നത് വൈകിയേക്കും; എയര്‍ ഇന്ത്യയ്ക്ക് പുതിയ സിഎംഡി

എയര്‍ ഇന്ത്യയുടെ കൈമാറ്റം വൈകുമെന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചു കൊണ്ട് കമ്പനിക്ക് പുതിയ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. 1993 ബാച്ച് ഐഎഎസ് ഓഫീസറായ വിക്രം ദേവ് ദത്ത് ആണ് എയര്‍ ഇന്ത്യയുടെ പുതിയ സിഎംഡി. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ എയര്‍ ഇന്ത്യയുടെ ചുമതലയും വഹിച്ചു വരികയായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും 100 ശതമാനം ഓഹരികളും അതിന് കീഴിലുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കമ്പനിയായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരിയും ടാറ്റ സണ്‍സ് ടെണ്ടറിലൂടെ സ്വന്തമാക്കിയിരുന്നു.
18000 കോടി രൂപയ്ക്കാണ് ദേശീയ വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ടാറ്റ സണ്‍സിന് കൈമാറിയിരുന്നത്. 2700 കോടി രൂപ നേരിട്ട് നല്‍കുകയും 15300 കോടി രൂപയുടെ കടബാധ്യത ഏറ്റെടുക്കുകയുമാണ് ടാറ്റ സണ്‍സുമായുള്ള ധാരണ.
ഡിസംബറോടു കൂടി പണകൈമാറ്റം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചിരുന്നു. എന്നാല്‍ ഉദ്ദേശിച്ചതിലും വൈകിയാണ് നടപടികള്‍ പൂര്‍ത്തിയായത്. കൈമാറ്റ നടപടികള്‍ വൈകുന്നതിനിടയിലാണ് പുതിയ നിയമനം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it