ഡി മാര്‍ട്ടും ധമാനിയും കോവിഡ് കാലത്തും തിളങ്ങുന്നത് എന്തുകൊണ്ട്? ഇതാ പത്ത് കാരണങ്ങള്‍

കോവിഡ് പടര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രമുഖ കമ്പനികള്‍ക്ക് വരെ കനത്ത മൂല്യതകര്‍ച്ച നേരിട്ടപ്പോള്‍ റീറ്റെയ്ല്‍ രംഗത്തെ ഒരിന്ത്യന്‍ കമ്പനി നിലമെച്ചപ്പെടുത്തി മുന്നോട്ട് പോകുകയാണ്. ഡി മാര്‍ട്ട് എന്ന റീറ്റെയ്ല്‍ ശൃംഖലകളുടെ ഉടമകളായ അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ്.

ബുധനാഴ്ച വിപണി ക്ലോസ് ചെയ്തപ്പോള്‍ അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ് ലിമിറ്റഡിന്റെ വിപണി മൂല്യം 1,58,902.37 കോടി രൂപയാണ്. റീറ്റെയ്ല്‍ രംഗത്തെ വമ്പന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പും മറ്റും നിലനില്‍ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ നെസ്ലെ ഇന്ത്യ, മാരുതി സുസുകി ഇന്ത്യ, ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നീ വമ്പന്മാരെ പിന്തള്ളി ഒരു റീറ്റെയ്ല്‍ കമ്പനി വിപണി മൂല്യത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലെത്തിയിരിക്കുന്നത് ചെറിയ കാര്യമല്ല. ഈ വര്‍ഷം അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ്‌സിന്റെ ഓഹരി വില ഉയര്‍ന്നിരിക്കുന്നത് 33.44 ശതമാനമാണ്. അടുത്ത ശനിയാഴ്ച അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ്‌സിന്റെ സാമ്പത്തിക ഫലം പുറപ്പെടുവിക്കുന്ന തീയതിയും പ്രഖ്യാപിക്കും.

ആരാണീ അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ്‌സിന്റെ പിന്നണിയില്‍?

ഇന്ത്യന്‍ വാറന്‍ ബഫറ്റ് എന്ന വിളിപ്പേരുള്ള ഓഹരി നിക്ഷേപകന്‍ രാധാകിഷന്‍ ധമാനിയാണ് അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ്‌സിന്റെ സാരഥി. ഡി മാര്‍ട്ടിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ലളിത ജീവിതം നയിക്കുന്ന ധമാനിക്ക് സ്വന്തം.

സ്‌റ്റോക്ക് മാര്‍ക്കറ്റിലേക്ക് കടക്കാന്‍ ഒരാഗ്രഹവും ഇല്ലാത്ത വ്യക്തിയായിരുന്നു ധമാനി. ബോള്‍ ബെയറിംഗ് ഷോപ്പുമായി മുന്നോട്ടുപോയിരുന്ന സാധാരണ ബിസിനസുകാരന്‍. പിതാവിന്റെ മരണ ശേഷം ബോള്‍ ബെയറിംഗ് ഷോപ്പ് അടച്ച് സഹോദരന്റെ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തിന്റെ കാര്യങ്ങള്‍ കൂടി നോക്കാന്‍ തുടങ്ങി. തിരിച്ചടികളുണ്ടായി തുടക്കത്തിലെങ്കിലും പിന്നീട് സ്വന്തമായ നിക്ഷേപ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുത്ത് വിപണിയില്‍ നേട്ടം കൊയ്യാന്‍ തുടങ്ങി.

എന്നും വെള്ളവസ്ത്രം ധരിക്കുന്ന ധമാനിക്ക് മിസ്റ്റര്‍ വൈറ്റ് എന്നും വിളിപ്പേരുണ്ട്. ദലാല്‍ സ്ട്രീറ്റിലെ മറ്റൊരു വമ്പനായി്രരുന്ന ഹര്‍ഷദ് മേത്തയുമായുള്ള ധമാനിയുടെ വൈര്യവും ഒരുകാലത്ത് വലിയ വാര്‍ത്തകളായിരുന്നു.

കോവിഡ് കാലത്ത് എല്ലാ ബിസിനസുകള്‍ക്കും തിരിച്ചടി നേരിടുമ്പോഴും ഡി മാര്‍ട്ടും ധമാനിയും തിളങ്ങുന്നതിന്റെ രഹസ്യം എന്താണെന്ന് നോക്കാം. ഇതാ ആ പത്ത് കാര്യങ്ങള്‍

1. എപ്പോഴും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മാത്രം

ഓഹരി നിക്ഷേപകനായ കാലം മുതല്‍ ധമാനി ദീര്‍ഘകാല നേട്ടങ്ങള്‍ മാത്രമാണ് നോക്കിയിരുന്നത്; വാറന്‍ ബഫറ്റിനെ പോലെ. സംരംഭകനായപ്പോഴും ആ സ്വഭാവം മാറ്റിയില്ല. ഡി മാര്‍ട്ട് കെട്ടിപ്പടുത്തത് ഇതേ ആശയത്തിലാണ്. വിജയത്തിനായി കുറുക്കുവഴികള്‍ തേടിയില്ല. ഉദാഹരണത്തിന് ഡി മാര്‍ട്ടിനായി കെട്ടിടങ്ങള്‍ വാടകക്കെടുക്കില്ല. കെട്ടിടം വാങ്ങും. അതുകൊണ്ട് വാടക നല്‍കണ്ട.

2. ചെറുതാണ് വലുത്

ധമാനി എന്തും ചെറിയ രീതിയിലാണ് തുടങ്ങുക. വിപുലീകരണത്തിന് തിടുക്കം കൂട്ടില്ല. ചെറിയ രീതിയിലായതിനാല്‍ എല്ലാ രംഗത്തും പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധ പതിയും. അതുകൊണ്ട് തന്നെ ലാഭകരമായി കൊണ്ടുപോകാനും പറ്റും. ഇക്കാലത്തിനിടെ എല്ലാ വര്‍ഷവും ഡി മാര്‍ട്ട് ലാഭമുണ്ടാക്കിയിട്ടുണ്ട്.

3. ജനങ്ങള്‍ക്ക് എന്നും മൂല്യവത്തായ സേവനം നല്‍കുക

സ്റ്റോറില്‍ വരുന്നവരോട് മാത്രമല്ല ഡി മാര്‍ട്ടിന്റെ സപ്ലയര്‍മാരോടും വെന്‍ഡര്‍മാരോടുമെല്ലാം വ്യക്തിഗത അടുപ്പം ധമാനി സൂക്ഷിക്കും. തന്നോട് ഇടപെടുന്ന ഏവര്‍ക്കും മൂല്യവത്തായ സേവനം നല്‍കുക എന്നതാണ് ധമാനിയുടെ രീതി. അതുകൊണ്ട് തന്നെ ആരും ഡി മാര്‍ട്ടിനെ വിട്ടുപോകില്ല. മാത്രമല്ല, സ്‌റ്റോറുകളില്‍ ഒരു കാലത്തും അവശ്യ വസ്തുക്കള്‍ ഇല്ലാതെയുമിരിക്കില്ല.

4. ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങുക, വില്‍ക്കുക

ധമാനിക്ക് തന്റെ ബിസിനസ് എന്താണെന്ന് ശരിക്കറിയാം. ജനങ്ങള്‍ കുറഞ്ഞ വിലയില്‍ മികച്ച സാധനങ്ങള്‍ വാങ്ങാനാണ് തന്റെ കടയില്‍ വരുന്നത്. അതുറപ്പാക്കാന്‍, സപ്ലെയര്‍മാര്‍ക്ക് തുക മുന്‍കൂര്‍ നല്‍കിയോ അതോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്‍കിയോ സാധനങ്ങള്‍ ബള്‍ക്കായി വാങ്ങും. തുക അതിവേഗം റൊക്കം കിട്ടുന്നതുകൊണ്ട് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സപ്ലെയര്‍ വില്‍ക്കും. അവിടെ കിട്ടുന്ന മെച്ചം ഉപഭോക്താക്കള്‍ക്ക് ധമാനി നല്‍കും. കോവിഡ് കാലത്തും ജനങ്ങള്‍ ഡി മാര്‍ട്ടിനെ കൈവിടാതിരുന്നത് അതുകൊണ്ടാണ്.

5. പ്രാദേശികമായ ഉല്‍പ്പന്നങ്ങളെ സംഭരിക്കുക

രാജ്യത്തെ വിജയകരമായ റീറ്റെയ്ല്‍ ശൃംഖലയാണെങ്കിലും ഇന്ത്യയില്‍ എല്ലായിടത്തും ഡി മാര്‍ട്ട് പടര്‍ന്നിട്ടില്ല. അതിന് കാരണം, ഡി മാര്‍ട്ട് അതിന്റെ പ്രാദേശിക സംഭരണ രീതികളാണ്. വളരെ വിപുലമായ സപ്ലെ ചെയ്ന്‍ ശൃംഖലയല്ല ഡി മാര്‍ട്ടിന്റേത്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് സംഭരിച്ച് ന്യായവിലയ്ക്ക്് ഡി മാര്‍ട്ട് വില്‍ക്കുന്നു.

6. പതുക്കെ പോകല്‍ നയം

റീറ്റെയ്ല്‍ രംഗത്തെ വമ്പന്മാരായ കിഷോര്‍ ബിയാനി, മുകേഷ് അംബാനി എന്നിവരെ പോലെ അതിവേഗം രാജ്യം മുഴുവന്‍ പടരുക എന്നത് ധമാനിയുടെ രീതിയെ അല്ല. വളരെ പതുക്കെ വളരുക എന്നതാണ് ധമാനി ശൈലി. അതുകൊണ്ട് തന്നെ പ്രോഫിറ്റബിലിറ്റി ഉറപ്പാക്കാനും പ്രതിസന്ധികളില്‍ തിരിച്ചടി ഒഴിവാക്കാനും സാധിച്ചു. തുറന്ന സ്റ്റോറുകള്‍ പൂട്ടുന്ന ചരിത്രവും ഡി മാര്‍ട്ടിനില്ല. അംബാനിയെയും ബിയാനിയെയും അപേക്ഷിച്ച് ഓരോ ഷോറൂമില്‍ നിന്നുള്ള നേട്ടവും ധമാനിക്കാണ് കൂടുതല്‍.

7. കണ്ണഞ്ചിപ്പിക്കുന്ന ഇളവുകളില്ല, ആഡംബരം നിറയ്ക്കുന്ന സ്റ്റോറില്ല

ധമാനിക്കറിയാം ജനങ്ങള്‍ ഡി മാര്‍ട്ടില്‍ വരുന്നത് അവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനാണെന്ന്. അതുകൊണ്ട് ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ആവശ്യത്തിന് സംഭരിച്ചിരിക്കും. ജനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗജന്യങ്ങളുടെ നീണ്ടനിര ധമാനിയുടെ രീതിയല്ല.

8. ആള്‍ക്കൂട്ടങ്ങളുടെ രീതിക്ക് പുറകേ പോകില്ല

നിക്ഷേപകനായിരിക്കെ തന്നെ ധമാനി പഠിച്ച ഒരു കാര്യമുണ്ട്, വിജയം ആള്‍ക്കൂട്ടത്തെ പിന്തുടരുന്നവര്‍ക്കുള്ളതല്ല. മറിച്ച് വഴിമാറി തനിയെ നടക്കുന്നവര്‍ക്കാണ്. സംരംഭം തുടങ്ങിയപ്പോഴും ധമാനി ചെയ്തത് ഇതാണ്. റീറ്റെയ്ല്‍ മേഖലയില്‍ ഒരു പാട് പുത്തന്‍ പ്രവണതകള്‍ വന്നപ്പോഴും റീറ്റെയ്ല്‍ സ്‌റ്റോറുകളില്‍ നിരവധി കാര്യങ്ങള്‍ പുതുതായി വന്നപ്പോഴും ധമാനി സ്വന്തം ഉപഭോക്താവിന്റെ ആവശ്യം മാത്രം നോക്കി ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നു.

9. കടം വെച്ചുപുലര്‍ത്തില്ല

താന്‍ വാങ്ങുന്ന എന്തു സാധനത്തിന്റെയും വില അതിവേഗം കൊടുക്കുക എന്നതാണ് ധമാനിയുടെ രീതി. ക്രെഡിറ്റ് കുന്നുകൂടാന്‍ ധമാനി അനുവദിക്കില്ല. സപ്ലെയര്‍മാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പണം നല്‍കും.

10. ശ്രദ്ധ ജോലിയില്‍ മാത്രം

ധമാനി പത്രങ്ങള്‍ക്കോ ടെലിവിഷന്‍ ചാനലുകള്‍ക്കോ ഓടിനടന്ന് അഭിമുഖം കൊടുക്കില്ല. വലിയ വലിയ സൗഹൃദങ്ങള്‍ പുറംലോകത്ത് അറിയിക്കാന്‍ വേണ്ടി പാര്‍ട്ടികളോ മറ്റോ നടത്തില്ല. സ്വന്തം ഓഫീസില്‍ വെള്ള വസ്ത്രത്തില്‍ വന്നിരുന്ന് ശാന്തനായി ജോലി ചെയ്യും. ബിസിനസിലെ സവിശേഷ ശ്രദ്ധയാണ് ധമാനിയെ വ്യത്യസ്തനാക്കുന്നത്.

ഡി മാര്‍ട്ടും ലുലുവും

പ്രമുഖ മലയാളി പ്രവാസി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോഴും അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ്‌സ് ബഹുദൂരം മുന്നിലാണ്. ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബം ഒരു ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതായത് ഏകദേശം 7600 കോടി രൂപ. ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി വില 7600 കോടി രൂപയാണെങ്കില്‍ മൊത്തം മൂല്യം 38,000 കോടി രൂപയാണ്. അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ്‌സി്‌ന്റെ മൂല്യം ഇപ്പോള്‍ 1,58,902.37 കോടി രൂപ. അതായത് ലുലു ഗ്രൂപ്പിന്റെ മൂല്യത്തിന്റെ നാല് മടങ്ങ്!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it