2020ല്‍ ഓഹരി നിക്ഷേപകര്‍ വാരിക്കൂട്ടിയത് 32.59 ലക്ഷം കോടി രൂപ!

ബിഎസ്ഇ സെന്‍സെക്‌സില്‍ പണം മുടക്കിയ നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം മാത്രം നേടിയത് 32.49 ലക്ഷം കോടി രൂപയാണെന്നു റിപ്പോര്‍ട്ടുകള്‍.

കൊറോണയെ തുടര്‍ന്ന് ലോകമെമ്പാടും വിവിധ മേഖലകളില്‍ നഷ്ടങ്ങള്‍ ഉണ്ടായപ്പോളും, ഇന്ത്യന്‍ ഓഹരി വിപണികള്‍ മാര്‍ച്ച് മാസത്തില്‍ ഉണ്ടായ തകര്‍ച്ചയെ അതിജീവിച്ചു പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനകാലം ദൃശ്യമായത്.
സെന്‍സെക്‌സ് 15.7 ശതമാനം നേട്ടമാണ് 2020ല്‍ കൈവരിച്ചത്.
മാര്‍ച്ച് മാസം 24നു 25,638.9 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സെന്‍സെക്‌സ് കഴിഞ്ഞ വര്‍ഷത്തിലെ അവസാന ദിനത്തിലെ വിപണിയില്‍ എത്തിച്ചേര്‍ന്നത് 47,896.97 എന്ന നിലയിലേക്കാണ്.
കഴിഞ്ഞ വര്‍ഷത്തിലെ ഏഴു മാസങ്ങളില്‍ 30 ഓഹരികള്‍ അടങ്ങിയ ബിഎസ്ഇ സെന്‍സെക്‌സ് നേട്ടമുണ്ടാക്കിയപ്പോള്‍, അഞ്ചു മാസം പക്ഷെ നഷ്ടത്തിലാണ് വ്യാപാരം നടന്നത്.
മാര്‍ച്ച് മാസത്തില്‍ കൊറോണയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ നടപടി മൂലം സെന്‍സെസ് തകര്‍ന്നത് 8,828.8 പോയിന്റുകള്‍ (ഏകദേശം 23 ശതമാനം) ആയിരുന്നെന്നു മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ അവസാന വ്യാപാര ദിനമായ ഡിസംബര്‍ 31നു ബിഎസ്ഇ സൂചിക 5.11 പോയിന്റുകള്‍ ഉയര്‍ന്നു പുതിയ ക്ലോസിങ് റിക്കോര്‍ഡായ 47,751.33ല്‍ എത്തിച്ചേര്‍ന്നു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റിലൈസേഷന്‍ 32,49,689.56 കോടി രൂപയായി ഉയര്‍ന്ന് 1,88,03,518.60 കോടിയില്‍ എത്തിച്ചേര്‍ന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റില്‍ എത്തിയ ബര്‍ഗര്‍ കിംഗ് ഇന്ത്യ, ബെക്ടര്‍ ഫുഡ്‌സ് തുടങ്ങിയ കമ്പനികളുടെ ഉള്‍പ്പെടെയുള്ള ഐ പി ഓകള്‍ നിക്ഷേപകരുടെ ഉത്സാഹം വര്‍ധിപ്പിക്കാന്‍ സഹായകരമായി.
ഇതേ സമയം നിഫ്റ്റി50 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 40 ശതമാനം തകര്‍ച്ച നേരിട്ടപ്പോള്‍, മാര്‍ച്ചിന് ശേഷമുള്ള തിരിച്ചുവരവില്‍ നേടിയത് 86 ശതമാനത്തിന്റെ മെച്ചമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തന്നെയാണ് മാര്‍ക്കറ്റ് മൂല്യമനുസരിച്ചു രാജ്യത്തുള്ള ഏറ്റവും വിലയേറിയ കമ്പനി. 12,58,157.10 കോടി രൂപയാണ് റീലിയന്‍സിന്റെ മൂല്യം.
തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത് ടിസിഎസ് (ഞ െ10,77,009.46 കോടി), എച്ച്ഡിഎഫ്‌സി ബാങ്ക് (7,91,312.61 കോടി രൂപ), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (5,62,378.04 കോടി രൂപ), ഇന്‍ഫോസിസ് (5,34,940.34 കോടി രൂപ) എന്നി കമ്പനികളാണ്.

കൊറോണ വാക്‌സിന്റെ വരവോടെ വിപണി പുതുവര്‍ഷത്തിലും മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും ചില പ്രധാന വെല്ലുവിളികളും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ക്കിടയിലും 2021ല്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ മണികണ്‍ട്രോളിനോട് പറഞ്ഞു. കോര്‍പ്പറേറ്റ് വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷ ഓഹരി വിപണികള്‍ക്കു ഉത്തേജനം നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 വര്‍ഷത്തില്‍ ഓഹരി വിപണികളെ ബാധിക്കാന്‍ സാധ്യതയുള്ള സംഭവവികാസങ്ങളില്‍ കൊറോണക്ക് ഉള്ള വാക്‌സിന്റെ പുരോഗതി, എണ്ണ വില, ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളുടെ നയങ്ങള്‍, ഡോളറിന്റെ വില നിലവാരം എന്നിവ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ ധനകാര്യ വളര്‍ച്ചക്ക് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍, വര്‍ധിക്കുന്ന പണപ്പെരുപ്പം, ബഡ്ജറ്റ് നിര്‍ദേശങ്ങള്‍, കോര്‍പ്പറേറ്റ് ഏര്‍ണിങ്‌സ് എന്നിവ സുപ്രധാനമാകുമെന്നു നിരീക്ഷകര്‍ കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it