യുഎസില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ഫിന്‍ടെക്ക് കമ്പനി പൈന്‍ ലാബ്‌സ്

ഇന്ത്യന്‍ ഫിന്‍ടെക്ക് കമ്പനി പൈന്‍ ലാബ്‌സ് യുഎസില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. സെക്വോയ ഇന്ത്യയ്ക്കും മാസ്റ്റര്‍ കാര്‍ഡിനും നിക്ഷേപമുള്ള കമ്പനിയാണ് പൈന്‍ ലാബ്‌സ്. 500 മില്യണ്‍ ഡോളര്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയ്ക്കായി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ കമ്പനി പേപ്പറുകള്‍ സമര്‍പ്പിച്ചു എന്നാണ് വിവരം.

ഐപിഒ നടക്കുന്നതോടെ പൈന്‍ ലാബ്‌സിന്റെ മൂല്യം 5.5 മുതല്‍ 7 ബില്യണ്‍ ഡോളര്‍ വരെ ഉയരും. ഗോൾഡ് മാൻ സാക്സ് ഗ്രൂപ്പും മോര്‍ഗന്‍ സ്റ്റാന്‍ലിയുമാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍. എന്നാല്‍ യുഎസില്‍ ലിസ്റ്റ് ചെയ്യും എന്ന വാര്‍ത്തകളോട് പൈന്‍ ലാബ്‌സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2022ല്‍ പൈന്‍ ലാബ്‌സ് ഐപിഒ ഉണ്ടാകുമെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2021ല്‍ 600 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പൈന്‍ ലാബ്‌സ് നേടിയത്. കഴിഞ്ഞ ആഴ്ച എസ്ബിഐ 20 മില്യണ്‍ ഡോളറിന്റെ നിക്ഷേപം പൈന്‍ ലാബ്‌സില്‍ നടത്തിയിരുന്നു. നിലവില്‍ 3.5 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് പൈന്‍ ലാബ്‌സിന് ഉള്ളത്. 1998ല്‍ മഹാരാഷ്ട്ര ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട പൈന്‍ ലാബ്‌സ് ഇന്ത്യ, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 150,000ല്‍ അധികം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ട്. കണ്‍സ്യൂമര്‍ ഫിന്‍ടെക് പ്ലാറ്റ്ഫോം ഫേവിനെ പൈന്‍ ലാബ്‌സ് ഏറ്റെടുത്തിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it