സ്വര്‍ണം വീണ്ടും താഴേക്ക്; ജൂലൈ മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്ക്

കേരളത്തില്‍ സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36480 രൂപയായി, ഗ്രാമിന് 4560 രൂപയും. ഇന്നലെ പവന് ഒറ്റയടിക്ക് കുറഞ്ഞത് 720 രൂപയാണ്. 36960 രൂപയ്ക്കാണ് ഇന്നലെ വില്‍പ്പന നടന്നത്. രണ്ട് ദിവസത്തെ കുത്തനെയുള്ള വിലക്കുറവില്‍ കേരളത്തിലെ റീറ്റെയ്ല്‍ സ്വര്‍ണവിപണിയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. ജൂലൈ മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇപ്പോഴുള്ളത്. ലോക്ഡൗണ്‍ കാലത്തില്‍ നിന്ന് വാക്‌സിന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ പേരെത്തുന്നതിന്റെ സൂചനയാണ് കാണുന്നത്. ബിറ്റ്‌കോയിന്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലെത്തിയതും ഇ്‌നലെയാണ്. ജനങ്ങളുടെ ഈ പ്രവണത സ്വര്‍ണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഗോള്‍ഡ് ഇടിഎഫുകളിലും നിരവധി പേരാണ് പുതുതായി നിക്ഷേപം നടത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണികളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.21 ശതമാനം ഇടിഞ്ഞ് 48,485 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 59,460 രൂപയായി കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് 900 രൂപയാണ് ഇടിവ് പ്രകടമാക്കിയത്.

മുന്‍ സെഷനില്‍ വെള്ളി വില കിലോഗ്രാമിന് 800 രൂപ ഇടിഞ്ഞു. ആഗോള വിപണികളില്‍ സ്വര്‍ണ്ണ നിരക്കുകളില്‍ വലിയ മാറ്റം കാണാനില്ല. നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന സ്പോട്ട് സ്വര്‍ണ വില ഇന്ന് ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,809.41 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 1,800.01 ഡോളറായി കുറഞ്ഞിരുന്നു. ജൂലൈ 17 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it