ഹര്‍ഷ എഞ്ചിനീയേഴ്സ് ഇന്റര്‍നാഷണല്‍ ഐപിഒയ്ക്ക് തുടക്കം

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹര്‍ഷ എഞ്ചിനീയേഴ്സ് ഇന്റര്‍നാഷണലിന്റെ (Harsha Engineers) പ്രാഥമിക ഓഹരി വില്‍പ്പന തുറന്നു. 16ന് സമാപിക്കുന്ന ഐപിഒയിലൂടെ (IPO) 755 കോടി രൂപ സമാഹരിക്കാനാണ് രാജ്യത്തെ പ്രമുഖ പ്രിസിഷന്‍ ബെയറിംഗ് കേജസ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 314 രൂപ മുതല്‍ 330 രൂപ വരെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്ന ഐപിഒയില്‍ കുറഞ്ഞത് 45 ഷെയറുകളിലേക്കും അതിന്റെ ഗുണിതങ്ങളിലേക്കും നിക്ഷേപകര്‍ക്ക് ലേലം വിളിക്കാവുന്നതാണ്.

455 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 300 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. നോണ്‍ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും യഥാക്രമം 15 ശതമാനം, 35 ശതമാനം വീതവും അനുവദിക്കും.

ഐപിഒയിലൂടെ ലഭിക്കുന്ന തുക 270 കോടി രൂപ വരെ കടം തിരിച്ചടവിനായാണ് കമ്പനി വിനിയോഗിക്കുക. ആക്സിസ് ക്യാപിറ്റല്‍, ഇക്വിറസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. വിപണി നിരീക്ഷകര്‍ പറയുന്നതനുസരിച്ച്, ഗ്രേ മാര്‍ക്കറ്റില്‍ ഇന്ന് ഹര്‍ഷ എഞ്ചിനീയേഴ്സ് ഓഹരികള്‍ പ്രീമിയത്തോടെ 210 രൂപയിലാണുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it