നിക്ഷേപം വില്‍ക്കാന്‍ തിടുക്കം, വിപണി താഴേക്ക്

ഫിനാന്‍ഷ്യല്‍, ഓട്ടോ, ഫാര്‍മ സെക്ടറുകളിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിപണി സൂചികകള്‍ താഴ്ന്നു. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്ര്റ്റുകളിലെ കാലാവധി തീരാന്‍ സമയമായതാണ് വില്‍പ്പനയ്ക്ക് ആക്കം കൂട്ടിയത്. ഇതോടൊപ്പം ലോക വ്യാപകമായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും നിക്ഷേപകരെ വില്‍പ്പനയ്ക്കായി പ്രേരിപ്പിച്ചിട്ടുണ്ട്.

സെന്‍സെക്‌സ് 561 പോയ്ന്റ് ഇടിഞ്ഞ് 34,869ല്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളില്‍ ചിലത്.

ഏഷ്യന്‍ പെയ്ന്റ്‌സിന്റെ വില ഇന്ന് നാല് ശതമാനം ഉയര്‍ന്നു. നിഫ്റ്റി 166 പോയ്ന്റ് ഇടിഞ്ഞ് 10,305ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി എഫ്എംസിജി സൂചിക ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് താഴേയ്ക്ക് പോയി.

ആഗോള വിപണികളില്‍ യൂറോപ്യന്‍ സ്റ്റോക്കുകളും താഴേയ്ക്കായിരുന്നു. ഏഷ്യന്‍ സ്‌റ്റോക്കുകളും ഇടിവ് രേഖപ്പെടുത്തി. എണ്ണ വില താഴേയ്ക്ക് പോയി. എന്നാല്‍ സ്വര്‍ണം എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തുകയും ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

എട്ട് കേരള കമ്പനികളൊഴികെ മറ്റെല്ലാം ഇന്ന് റെഡ് സോണിലാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വില ഇന്നും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. സിഎസ്ബി ബാങ്ക് ഓഹരി വില മൂന്നുശതമാനത്തിലേറെ വര്‍ധിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 7.19 ശതമാനം ഉയര്‍ന്ന് 9.09 രൂപയില്‍ ഇന്ന് എസ്‌ഐബി ഓഹരി എത്തി. ഫെഡറല്‍ ബാങ്ക് വില അഞ്ചു ശതമാനത്തോളം കുറഞ്ഞു.

മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്, ജിയോജിത് തുടങ്ങി എന്‍ബിഎഫ്‌സി ഫിനാന്‍സ് രംഗത്തെ ഓഹരികളും ഇന്ന് താഴ്ന്നു.

വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സാണ് ഇന്ന് നില മെച്ചപ്പെടുത്തിയ മറ്റൊരു കമ്പനി. നാല് ശതമാനത്തിലേറെ വില ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it