വിപണിയിലെ ആശങ്കകളൊഴിയുന്നില്ല; സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

സെന്‍സെക്‌സ് 63.29 പോയന്റ് ഇടിഞ്ഞ് 30609.30 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 0.21 ശതമാനത്തിന്റെ ഇടിവ്. നിഫ്റ്റി 9029.05 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 10.20 പോയിന്റ് ഇടിവാണ് ഇന്നുണ്ടായത്. അതേസമയം ബിഎസ്ഇ മിഡ്കാപ് സൂചിക 136.56 പോയ്ന്റ് കൂടി 11406.58 പോയ്ന്റിലെത്തി. 1.21 ശതമാനത്തിന്റെ വര്‍ധന.

സ്വര്‍ണ സൂചിക ഇടിഞ്ഞപ്പോള്‍ വെള്ളി നേട്ടമുണ്ടാക്കി. സ്വര്‍ണം 258 പോയ്ന്റ് ഇടിഞ്ഞ് 46723 പോയിന്റില്‍ എത്തിയപ്പോള്‍ വെള്ളി 128 പോയ്ന്റ് വര്‍ധിച്ച് 48420 പോയ്ന്റിലെത്തി.

ആഗോള വിപണി ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായ നേട്ടം ഉണ്ടാക്കുമ്പോഴും അതിനൊത്ത് ഉണരാന്‍ ദേശീയ വിപണിക്ക് സാധിച്ചിട്ടില്ല. കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നതാണ് വിപണിയെ ബാധിച്ചത്. ലോക്ക് ഡൗണ്‍ ഇനിയും നീട്ടുമോ എന്ന ആശങ്ക വിപണിയെ വിട്ടൊഴിഞ്ഞിട്ടില്ല.

ഐറ്റി, ഫാര്‍മ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായപ്പോള്‍ ഓട്ടോ, ബാങ്ക്, എഫ്എംസിജി മേഖലകള്‍ നേട്ടമുണ്ടാക്കി.
നിഫ്റ്റിയില്‍ ഐഷര്‍ മോട്ടോര്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി, അള്‍ട്രാ ടെക് സിമന്റ്, ശ്രീ സിമന്റ്‌സ് തുടങ്ങിയവയെല്ലാം നേട്ടമുണ്ടാക്കി. എന്നാല്‍ ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, സണ്‍ഫാര്‍മ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. പത്തു കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 13 കമ്പനികളുടെ വിലയിടിഞ്ഞു. നാല് കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് മുന്നില്‍. ഓഹരി വില 5.85 രൂപ വര്‍ധിച്ച് 110.35 രൂപയിലെത്തി. 5.60 ശതമാനം വര്‍ധന. എവിറ്റി നാച്വറല്‍സിന്റെ വില 1.65 രൂപ വര്‍ധിച്ച് 35.75 രൂപയും കേരള ആയുര്‍വേദയുടേത് 1.70 രൂപ വര്‍ധിച്ച് 44.50 രൂപയും ഫെഡറല്‍ ബാങ്കിന്റേത് 1.10 രൂപ വര്‍ധിച്ച് 38.45 രൂപയുമായി. യഥാക്രമം 4.84, 3.97, 2.95 ശതമാനം വര്‍ധന. അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വിലയില്‍ 2.27 ശതമാനം വര്‍ധനയുണ്ടായി. 2.05 രൂപ വര്‍ധിച്ച് 92.40 രൂപയായി.

റബ്ഫില ഇന്റര്‍നാഷണല്‍ (1.87 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.64 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.47 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.27 ശതമാനം), ആസ്റ്റര്‍ ഡി എം (0.11 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.

ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, കെഎസ്ഇ, പാറ്റ്‌സ്പിന്‍ ഇന്ത്യ എന്നിവയുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.
ഓഹരി വിലിയിടിഞ്ഞ കമ്പനികളില്‍ നിറ്റ ജലാറ്റിന്‍ മുന്നില്‍ നില്‍ക്കുന്നു. 8.87 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. 10.10 രൂപ കുറഞ്ഞ് 103.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 13.85 രൂപ ഇടിഞ്ഞ് 266.15 രൂപയിലും ഇന്‍ഡിട്രേഡിന്റേത് 95 പൈസ കുറഞ്ഞ് 18.30 രൂപയിലും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റേത് നാലു പൈസ കുറഞ്ഞ് 82 പൈസയിലും എത്തി. യഥാക്രമം 4.95, 4.94, 4.65 ശതമാനത്തിന്റെ ഇടിവ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി വിലയില്‍ 5.40 രൂപയുടെ ഇടിവ് ഉണ്ടായി. 2.40 ശതമാനം ഇടിവാണിത്. 219.75 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ധനലക്ഷ്മി ബാങ്ക് (1.08 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.76 ശതമാനം), സിഎസ്ബി ബാങ്ക് (0.60 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.40 ശതമാനം), കിറ്റെക്‌സ് (0.26 ശതമാനം), എഫ്എസിടി (0.25 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.09 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.01 ശതമാനം) എന്നിവയാണ് ഓഹരി വില ഇടിഞ്ഞ കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it