കോവിഡ് വ്യാപനഭീതി ഓഹരി വിപണിയിലും, സൂചികകള്‍ ഇടിഞ്ഞു

കോവിഡ് വ്യാപന ഭീതിയുടെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും. ഇന്നലെ ഈ ഘടകത്തെ കാര്യമാക്കാതെ നേട്ടമുണ്ടാക്കിയെങ്കിലും ഇന്ന് വിപണി, രാജ്യാന്തര വിപണികളുടെ ഇടിവിന്റെ പാത പിന്തുടര്‍ന്നു. നിഫ്റ്റി ഇന്ന് 12,000 പോയ്ന്റിനോട് കൂടുതല്‍ അടുത്തേക്കുമെന്ന സാങ്കേതിക വിദഗ്ധരുടെ അനുമാനത്തെ കാറ്റില്‍ പറത്തി, നിഫ്റ്റിയില്‍ തിരുത്തലുണ്ടായി. 160 പോയ്ന്റ് അഥവാ 1.34 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 11,730ല്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 600 പോയ്ന്റ്, അഥവാ 1.5 ശതമാനം ഇടിഞ്ഞ് 39,922ലാണ് ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് രാജ്യാന്തര വിപണികളെ പിടിച്ചുലച്ചിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.
കോവിഡ് വ്യാപനം തടയാന്‍ ഇനിയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന സൂചനകളാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത്. ഇപ്പോള്‍ തന്നെ ദുര്‍ബലമായ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും ശക്തമാകുന്ന നിയന്ത്രണങ്ങള്‍ കനത്ത ആഘാതം സൃഷ്ടിച്ചേക്കും. യൂറോപ്യന്‍ വിപണികളില്‍ ഓട്ടോ, ബാങ്ക് ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
വെറും ഏഴ് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫാക്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍ മലയാളം, ഇന്‍ഡിട്രേഡ് എന്നീ ഓഹരികള്‍ മാത്രമാണ് നിലമെച്ചപ്പെടുത്തിയത്. ഫെഡറല്‍ ബാങ്ക് ഓഹരി വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു. ഫാക്റ്റിന്റെ ഓഹരി വിലയില്‍ എട്ടുശതമാനത്തിലേറെ വര്‍ധനയുണ്ടായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില ഏതാണ്ട് ഒരു ശതമാനത്തോളമാണ് ഇടിഞ്ഞത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine