ഓഹരി വിപണിയില്‍ തിരിച്ചുകയറ്റം; സെന്‍സെക്‌സ് 750 പോയ്ന്റ് ഉയര്‍ന്നു

കഴിഞ്ഞ ഒന്‍പത് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ ഏകദിന താഴ്ചയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി സൂചികയിലുണ്ടായിരുന്നത്. ആ വില്‍പ്പന ക്ഷീണത്തില്‍ നിന്ന് സൂചികകള്‍ കരകയറുന്ന കാഴ്ചയാണ് ഈ വാരത്തിലെ ആദ്യ വ്യാപാര ദിവസം കണ്ടത്.

എച്ച് ഡി എഫ് സി ദ്വയങ്ങളും ഐസിഐസിഐ ബാങ്കും ഇന്‍ഫോസിസും ഏഷ്യന്‍ പെയ്ന്റസും എല്‍&ടിയും റിലയന്‍സുമെല്ലാം ഇന്ന് സെന്‍സെക്‌സ് സൂചികയെ മുന്നോട്ട് നയിക്കാന്‍ സഹായിച്ച ഓഹരികളാണ്. 750 പോയ്ന്റ്, 1.5 ശതമാനം ഉയര്‍ന്ന് സെന്‍സെക്‌സ് 49,850ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി 232 പോയ്ന്റ്, 1.6 ശതമാനം ഉയര്‍ന്ന് 14,750ലും ക്ലോസ് ചെയ്തു.

ബിഎസ്ഇയിലെ ഒരു കമ്പനിയുടെ ഓഹരി വില താഴ്ന്നപ്പോള്‍ മറ്റ് രണ്ട് കമ്പനിയുടെ ഓഹരി വിലകള്‍ ഉയര്‍ന്നതിന്റെ സാങ്കേതികത്വം വിശകലനം ചെയ്ത് വിപണിയില്‍ കാളക്കൂറ്റന്മാര്‍ തിരിച്ചെത്തുകയാണെന്ന നിഗമനവും സാങ്കേതിക വിദഗ്ധര്‍ നടത്തുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍, ഓട്ടോമൊബീല്‍ കമ്പനികളുടെ ഓഹരികള്‍ എന്നിവയ്‌ക്കെല്ലാം ഇന്ന് വാങ്ങലുകാര്‍ ഏറെയായിരുന്നു. സ്വകാര്യവല്‍ക്കരണ നീക്കങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളെ പ്രിയങ്കരമാക്കിയിരിക്കുന്നത്.

കേരള കമ്പനികളുടെ പ്രകടനം

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്നും ആറു ശതമാനത്തിലേറെ ഉയര്‍ന്നു. 10.49 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തിരിക്കുന്നത്. ഓട്ടോ ഓഹരി വിലകളിലുണ്ടായ ഉണര്‍വ് അപ്പോഴോ ടയേഴ്‌സ് ഓഹരി വിലയിലും പ്രതിഫലിച്ചു. അഞ്ചു ശതമാനത്തിലേറെ ഇന്നുയര്‍ന്നു. കേരള ബാങ്കുകളില്‍ ധനലക്ഷ്മിയും സിഎസ്ബി ബാങ്കും ഇന്ന് നില മെച്ചപ്പെടുത്തി. ഫെഡറല്‍ ബാങ്ക് ഓഹരി വില 0.66 ശതമാനം താഴ്ന്നു.

ഹാരിസണ്‍ മലയാളം, റബ്ഫില എന്നിവയുടെ വിലകളും ആറുശതമാനത്തിലേറെ ഉയര്‍ച്ച രേഖപ്പെടുത്തി.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it